Reading Time: 2 minutes

കോണ്‍ഗ്രസ്സുകാര്‍ ഗതികേടിലാണ്. ‘ഞങ്ങള്‍ ബി.ജെ.പി. ആവാതിരിക്കാന്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യണം’ എന്ന്. ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഇതു മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ മോദിയെ തടയാന്‍ ഇതുപോലെ അവര്‍ ‘പ്രധാനമന്ത്രി’ രാഹുലിന് വോട്ടു ചോദിച്ചു. ജനം വിശ്വസിച്ചു. എന്നിട്ട് മോദിയെ തടഞ്ഞില്ലെന്നു മാത്രമല്ല മോദിക്കു മുന്നില്‍ കൈ ഉയര്‍ത്താന്‍ പോലും ധൈര്യമില്ല. മോദി കൊണ്ടുവന്ന മുത്തലാഖ് ബില്‍, പൗരത്വ നിയമ ഭേദഗതി, കര്‍ഷക ബില്‍ എന്നിവയിലൊന്നിനെപ്പോലും എതിര്‍ക്കാന്‍ അന്നു ജയിച്ചു പോയ യു.ഡി.എഫുകാരെ കണ്ടില്ല. ഇപ്പോഴിതാ വീണ്ടും വന്നിരിക്കുന്നു പുതിയ തന്ത്രവുമായി. നിങ്ങളെ ജയിപ്പിച്ചാല്‍ നിങ്ങള്‍ ബി.ജെ.പി. ആവില്ലെന്നുറപ്പുണ്ടോ?

പണം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി. വിലയ്ക്കെടുക്കുന്നത്. അതിനു വഴങ്ങാത്തവരെ കേസില്‍ കുടുക്കി തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ അമിത് ഷായ്ക്കറിയാം. കേരളത്തിലും ഉണ്ട് ഏറ്റവും പ്രകടമായ രണ്ട് ഉദാഹരണങ്ങള്‍ -കേസില്‍ കുടുങ്ങിയ മരുമകനെ രക്ഷിക്കാന്‍ മെട്രോമാന്‍ ഇ.ശ്രീധരനും തമിഴ്നാട്ടിലെ ബിനാമി സ്വത്തു കേസില്‍ നിന്നു രക്ഷപ്പെടാന്‍ ഡോ.ജേക്കബ്ബ് തോമസും ചെന്നു കയറിയതു കണ്ടില്ലേ? ഇവരൊക്കെ ബി.ജെ.പി. ആവുമെന്ന് ആരെങ്കിലും സ്വപ്നത്തില്‍ കരുതിയതാണോ?

ബി.ജെ.പിയില്‍ ചേരേണ്ട സാഹചര്യമുണ്ടായാല്‍ ചേരുമെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ പരസ്യമായി പറയുന്നു. 35 എം.എല്‍.എമാരെ കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന് ബി.ജെ.പി. നേതാക്കളും പറയുന്നു. അപ്പോള്‍ ജയിച്ചാലും തോറ്റാലും ബി.ജെ.പിയില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നവരാണ് നിങ്ങള്‍ എന്നു തന്നെ പറഞ്ഞേ പറ്റൂ. പണം കൊണ്ടും കേസു കൊണ്ടും സ്വാധീനിക്കാന്‍ പറ്റാത്തവരായി ഇവിടെ ഇടതുപക്ഷം മാത്രമേയുള്ളൂ.

കോണ്‍ഗ്രസ്സിനെ ജയിപ്പിച്ച ജനങ്ങൾ വഞ്ചിതരായ ചില സംസ്ഥാനങ്ങൾ ഇതാ:

  • അരുണാചൽ പ്രദേശ്

60 അംഗ നിയമസഭയിൽ 44 സീറ്റ് നേടി കോൺഗ്രസ്സ് ജയിച്ചു. അതിൽ മുഖ്യമന്ത്രിയടക്കം 43 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. അങ്ങനെ ജനങ്ങൾ തോല്പിച്ച ബി.ജെ.പിയെ ജയിച്ച കോൺഗ്രസ്സുകാർ അധികാരത്തിലെത്തിച്ചു.

  • ഗോവ

ബി.ജെ.പിയെ തോല്പിക്കാൻ ജനങ്ങൾ കോൺഗ്രസ്സിനെ തിരഞ്ഞെടുത്തു. എന്നാൽ 12 എം.എൽ.എമാർ കൂറുമാറി. ജനങ്ങൾ തോല്പിച്ച ബി.ജെ.പിയെ ജയിച്ച കോൺഗ്രസ്സുകാർ അധികാരത്തിലെത്തിച്ചു.

  • കർണാടക

കോൺഗ്രസ്സ്-ജനതാദൾ സഖ്യത്തിന് ഭൂരിപക്ഷം നൽകി ജനങ്ങൾ ബി.ജെ.പിയെ പുറത്താക്കി. എന്നാൽ 13 കോൺഗ്രസ്സ് എം.എൽ.എമാർ മറുകണ്ടം ചാടി. ജനങ്ങൾ തോല്പിച്ച ബി.ജെ.പിയെ ജയിച്ച കോൺഗ്രസ്സുകാർ അധികാരത്തിലെത്തിച്ചു.

  • മധ്യപ്രദേശ്

തുടർച്ചയായി ഭരിച്ച ബി.ജെ.പിയെ ജനങ്ങൾ വോട്ട് ചെയ്ത തോല്പിച്ചു. ജയിച്ച കോൺഗ്രസ്സിലെ 23 എം.എല്‍.എമാർ കൂറുമാറി. തോറ്റ ബി.ജെ.പിയെ ജയിച്ച കോൺഗ്രസ്സുകാർ ഭരണത്തിൽ എത്തിച്ചു.

  • പുതുച്ചേരി

ജനങ്ങൾ ബി.ജെ.പിക്ക് കൊടുത്തത് 0 സീറ്റ്. എന്നാൽ ജയിച്ച കോൺഗസ്സിലെ 5 എം.എൽ.എമാർ ചാടിപ്പോയി ബി.ജെ.പിയിൽ ചേർന്നു. സർക്കാർ താഴെ വീണു.

തോറ്റ കോൺഗ്രസ്സല്ല, ജയിച്ച കോൺഗ്രസ്സിനെയാണ് ബി.ജെ.പിക്ക് ആവശ്യം. സ്വയം ജയിക്കാന്‍ ശേഷിയില്ലെങ്കിലും കേരളത്തില്‍ ജയിക്കുന്ന കോണ്‍ഗ്രസ്സുകാരെ വാങ്ങാന്‍ ബി.ജെ.പിക്ക് വലിയ ശക്തിയുണ്ട്, ശേഷിയുണ്ട്. അതു മനസ്സിലാക്കി വോട്ടു ചെയ്യുക.
ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിനു ചെയ്യുന്ന ഓരോ വോട്ടും ഫലത്തില്‍ ബി.ജെ.പിക്കുള്ള വോട്ടു തന്നെയാണ്. ജാഗ്രതൈ!!

 

Previous articleഭീതിയും അമര്‍ഷവും ഇരമ്പിക്കയറുന്നു
Next articleതിരുവനന്തപുരത്തെ കാണാച്ചുഴികള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here