Reading Time: < 1 minute

പരീക്ഷ എഴുതി തുടങ്ങുന്നതിനു ദൈവത്തിന്റെ പേര് ഉത്തരക്കടലാസിനു മുകളില്‍ എഴുതി വെയ്ക്കുന്ന പതിവ് പല വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. എന്നാല്‍, ഇനി അത് വേണ്ട. കര്‍ണ്ണാടകത്തിലെ രാജീവ് ഗാന്ധി ആരോഗ്യ സര്‍വ്വകലാശാലയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ദൈവത്തിന്റെ പേര് എഴുതിവെച്ചാല്‍ ഇനി വിവരമറിയും.

പല വിദ്യാര്‍ത്ഥികളും ഉത്തരക്കടലാസില്‍ ‘ഓം’ എന്നെഴുതുകയോ കുരിശോ ചന്ദ്രക്കലയോ വരച്ചുവെയ്ക്കുകയോ ചെയ്യുന്നത് പതിവായിട്ടുണ്ട്. ഇതിനു പുറമെ ദൈവങ്ങളുടെ പേരുകളും മന്ത്രങ്ങളുമെല്ലാം എഴുതിവെയ്ക്കുന്നു. ഇത്തരം ‘ദൈവീക ഇടപെടല്‍’ വേണ്ട എന്ന് സര്‍വ്വകലാശാല തീര്‍ത്തു പറഞ്ഞിരിക്കുകയാണ്. ഉത്തരക്കടലാസിലേക്ക് ദൈവത്തെ ‘ആവാഹിക്കുന്നത്’ പരീക്ഷാ ക്രമക്കേടായി പരിഗണിക്കും.

ഉത്തരക്കടലാസില്‍ നിന്ന് ദൈവത്തെ പുറത്താക്കുന്നതടക്കം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് 8 പ്രധാന നിര്‍ദ്ദേശങ്ങള്‍ രാജീവ് ഗാന്ധി ആരോഗ്യ സര്‍വ്വകലാശാല സര്‍ക്കുലറായി പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ പേര്, PTO, അനാവശ്യ സന്ദേശങ്ങള്‍, വാക്കുകള്‍, വരികള്‍, ചിഹ്നങ്ങള്‍ എന്നിവയെഴുതുക, ഉത്തരക്കടലാസിന്റെ ഘടനയില്‍ മാറ്റം വരുത്തുക എന്നതൊക്കെ പരീക്ഷാ ക്രമക്കേടായി പരിഗണിക്കപ്പെടും. മൂല്യനിര്‍ണ്ണയം നടത്തുന്ന അദ്ധ്യാപകന് വിദ്യാര്‍ത്ഥിയെ തിരിച്ചറിയാനുതകുന്ന വിധത്തിലുള്ള സൂചനകളായി ഇവയെല്ലാം പരിഗണിക്കപ്പെടും എന്നതിനാലാണ് ഇതെല്ലാം ക്രമക്കേടിന്റെ പരിധിയില്‍പ്പെടുന്നത്.

വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ടെങ്കിലും ഇതൊരു പുതിയ കാര്യമല്ല എന്ന നിലപാടാണ് സര്‍വ്വകലാശാല സ്വീകരിച്ചിരികുന്നത്. ഇപ്പോഴത്തെ സര്‍ക്കുലറിലുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പ്രാബല്യത്തിലുള്ളതെന്നാണ് വാദം. ഓരോ വര്‍ഷവും പുതിയ വിദ്യാര്‍ത്ഥികള്‍ കടന്നുവരുന്നതിനാല്‍ സര്‍ക്കുലറിലൂടെ നടപടിക്രമങ്ങള്‍ ഓര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിശദീകരണം.

Previous articleഒരു ആരാധകന്റെ ഡയറിക്കുറിപ്പ്
Next articleഹിന്ദു ഉണരേണ്ടത് എന്തിനു വേണ്ടി?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here