Reading Time: < 1 minute

യൂണിവേഴ്‌സിറ്റി കോളേജിന്റെ ശതോത്തര സുവര്‍ണ്ണജൂബിലി വേളയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ട് എന്നത് വലിയൊരാഗ്രഹമാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം ആ കൂട്ടിന് തുരങ്കം വെയ്ക്കുന്ന സാഹചര്യം ഇടയ്ക്കുണ്ടായിരുന്നു. കൂട്ട് പൊളിഞ്ഞു എന്നു തന്നെയാണ് കരുതിയത്.

എന്നാല്‍, പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്. ഈ കൂട്ടിലേക്ക് രാഷ്ട്രീയം കടത്തിവിടേണ്ടതില്ലെന്ന് കോളേജിലെ പൂര്‍വ്വസൂരികള്‍ ഉറച്ചുപ്രഖ്യാപിക്കുന്നു. അപ്പോള്‍ നമ്മള്‍ നേരത്തേ നിശ്ചയിച്ചപ്രകാരമുള്ള പരിപാടികളുമായി മുന്നോട്ടു നീങ്ങുകയാണ്. അതാണ് കൂട്ടായ തീരുമാനം.

നമ്മള്‍ ഒത്തുചേരുന്നു.

തീയതി: ഫെബ്രുവരി 28, ഞായറാഴ്ച
സമയം: ഉച്ചതിരിഞ്ഞ് 3 മണി
സ്ഥലം: യൂണിവേഴ്‌സിറ്റി കോളേജ് സെന്റിനറി ഹാള്‍

കോളേജിന്റെ 150-ാം വാര്‍ഷികാഘോഷത്തിന് ഒരു സംഘാടക സമിതിയുണ്ട്. ഇപ്പോള്‍ രൂപമെടുക്കുന്നത് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടാണ്, സമാന്തര സംഘടനയല്ല എന്നു സാരം. രണ്ടും പരസ്പരപൂരകങ്ങളാണ്.

ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കുന്ന വേളയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ക്ഷണിച്ചില്ല എന്ന സങ്കടം ഞങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അന്ന് ഞങ്ങളെ കണ്ടെത്താനായില്ല എന്ന ന്യായമാണ് അധികൃതര്‍ പറഞ്ഞത്. ഇനി ആ ന്യായത്തിന് സ്ഥാനമില്ല. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പുതിയ കൂട്ടിലൂടെ എല്ലാവരെയും എല്ലാ കാര്യങ്ങളും അറിയിക്കാനാവും.

ഈ കൂട്ടില്‍ ചേരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലുള്ള ചിലരുണ്ട്. ചേര്‍ന്നില്ലെങ്കില്‍ നഷ്ടം അവര്‍ക്കുമാത്രമാണ്. കാരണം ഈ കൂട്ടില്‍ രാഷ്ട്രീയമില്ല. യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു ദിവസമെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഈ കൂട്ടിലേക്ക് സ്വാഗതം.

Previous articleരാഷ്ട്രീയാതിപ്രസരം
Next articleഉറ്റവരുടെ ആഘോഷം, അവിസ്മരണീയം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here