Reading Time: 2 minutes

മലയാള സിനിമ ഇന്ന് മുന്നോട്ടു നീങ്ങുന്നത് ഉപഗ്രഹ സംപ്രേഷണാവകാശം അഥവാ സാറ്റലൈറ്റ് റൈറ്റ് ആധാരമാക്കിയാണ്. സിനിമ നിലനിൽക്കുന്നത് ടെലിവിഷൻ ചാനലുകളെ ആശ്രയിച്ചാണെന്ന് ചുരുക്കം.

ഒരു സിനിമ പിറവിയെടുക്കുന്നതിനു മുമ്പു തന്നെ അതിന്റെ സാറ്റലൈറ്റ് റൈറ്റ് സംബന്ധിച്ച ധാരണയുണ്ടാക്കനാണ് സിനിമാ പ്രവർത്തകരുടെ നെട്ടോട്ടം. സൂപ്പർ താരസാന്നിദ്ധ്യം സാറ്റലൈറ്റ് റൈറ്റ് നിർണയിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുമെന്നതിനാൽ തന്നെയാണ് അവർക്കു പിന്നാലെ നിർമ്മാതാക്കൾ പരക്കം പായുന്നത്. തിയേറ്ററിൽ ഓടാതിരുന്ന പല സിനിമകളുടെയും നിർമ്മാതാക്കൾ അവ പുറത്തിറങ്ങുന്നതിനു മുമ്പു നിർണ്ണയിക്കപ്പെട്ട ഉയർന്ന സാറ്റലൈറ്റ് റൈറ്റ് പിൻബലത്തിൽ രക്ഷപ്പെട്ടിട്ടുണ്ട്.

12573808_1038461612871649_6467384959416829033_n

സത്യം ഇതാണെന്നിരിക്കെ ഉപഗ്രഹ സംപ്രേഷണാവകാശം മുൻകൂർ വിൽക്കാതെ സിനിമ തിയേറ്ററിലെത്തിക്കാൻ അസാമാന്യ ധൈര്യം വേണം. ആ ധൈര്യമാണ് ആർ.എസ്.വിമൽ പ്രകടിപ്പിച്ചത്. Fortune favours the brave എന്ന ചൊല്ല് ഇവിടെ അന്വർത്ഥമാവുകയാണ്.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ‘എന്നു നിന്റെ മൊയ്തീൻ’ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിരിക്കുന്നു. ഏഷ്യാനെറ്റ് ഈ സിനിമ വാങ്ങിയത് 6.87 കോടി രൂപയ്ക്കാണ്. സൂര്യ 5.70 കോടി രൂപ നൽകി വാങ്ങിയ ‘ലൈഫ് ഓഫ് ജോസൂട്ടി’ ആണ് ഇതുവരെയുള്ള ഏറ്റവും വില കൂടിയ സിനിമ എന്നാണ് എന്‍റെ അറിവ്. മഹാനായ മൊയ്തീനു മുന്നിൽ ആ ചരിത്രം വഴി മാറുകയാണ്.

‘എന്നു നിന്റെ മൊയ്തീൻ’ എന്ന സിനിമയ്ക്ക് തിയേറ്ററുകളിൽ ലഭിച്ച സ്വീകാര്യത സാറ്റലൈറ്റ് റൈറ്റിന് ഉയർന്ന വില ലഭിക്കുന്നതിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. പ്രദർശനത്തിന്റെ 150 ദിവസം തികയ്ക്കുമ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സാണ്. ഈ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സംബന്ധിച്ച് ധാരാളം വാർത്തകൾ പ്രചരിക്കുകയും ചെയ്തു. 8 കോടിക്കു വിറ്റു എന്നൊക്കെ ആയിരുന്നു വാര്‍ത്തകള്‍. ആ വാർത്തകളുടെ സത്യാവസ്ഥയാണ് ഇപ്പോൾ വെളിപ്പെടുന്നത് -6.87 കോടി രൂപയ്ക്ക് ‘എന്നു നിന്റെ മൊയ്തീൻ’ ഏഷ്യാനെറ്റിന് സ്വന്തം.

വിമൽ എന്ന നവാഗത സംവിധായകന്റെ ശിരസ്സിൽ പൊതുജനം ചാർത്തി നൽകിയ കിരീടത്തിലെ പൊൻതൂവലാണിത്. മുക്കത്തുകാരനായ മൊയ്തീൻ തിരുവനന്തപുരത്തുകാരനായ വിമലിന്റെ വീട്ടിലെ സ്വീകരണമുറി പുരസ്കാരങ്ങളാൽ ഇപ്പോൾത്തന്നെ നിറച്ചുകഴിഞ്ഞു. ഇനിയുമേറെ പുരസ്കാരങ്ങൾ അവിടെയെത്താൻ എവിടെയൊക്കെയോ കാത്തിരിക്കുന്നുണ്ടാവാം…

പ്രിയ വിമൽ.. നിന്റെ വിജയത്തിൽ മതിമറന്നാഹ്ലാദിക്കുന്ന ഉറ്റവരുടെ കൂട്ടത്തിൽ ഞാനും അണി ചേരുന്നു. ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കാൻ നിനക്കെന്റെ ആശംസകൾ !!

Previous articleറിംപോച്ചെ റീലോഡഡ് !!!
Next articleനഷ്ടമെന്ന പദത്തിനെന്തര്‍ത്ഥം!!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here