Reading Time: 2 minutes

നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന മോശം സമയത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഈ പ്രതിസന്ധി നമ്മുടെ സംസ്ഥാന സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിച്ചു. ഇതിനാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.

    • 10000 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 30 ശതമാനം കുറയും.
    • 10001 മുതല്‍ 15000 വരെ ശമ്പളമുള്ളവര്‍ക്ക് 35 ശതമാനം കുറയും.
    • 15001 മുതല്‍ 30000 വരെ ശമ്പളമുള്ളവര്‍ക്ക് 40 ശതമാനം കുറയും.
    • 30000നു മേല്‍ ശമ്പളമുള്ളവ‍ര്‍ക്ക് 50 ശതമാനം കുറയും.
    • അവതാര‍കര്‍ക്കുള്ള പ്രതിഫലം, കരാര്‍ തുക എന്നിവയെല്ലാം ആനുപാതിക അളവില്‍ കുറയും.
    • യാത്രപ്പടി ഇനി മുതല്‍ മാര്‍ക്കറ്റിങ് വിഭാഗത്തിനു മാത്രം, ബാക്കിയെല്ലാം പിന്‍വലിച്ചു.
    • മെട്രോ അലവന്‍സ് 8000 ആയിരുന്നത് 5000 ആക്കി.
    • മെട്രോ അലവന്‍സ് 5000 ആയിരുന്നത് 3000 ആക്കി.

സാലറി ചാലഞ്ച് എന്ന പേരില്‍ ഇത്തരത്തിലൊരു വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ചന്ദ്രഹാസമിളക്കാന്‍ വരട്ടെ. ഇത് സര്‍ക്കാരിന്റേതല്ല സൂര്‍ത്തുക്കളേ. നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്വന്തം ചാനലായ ജയ്ഹിന്ദ് ജീവനക്കാര്‍ക്കുള്ള ശമ്പളം വെട്ടിക്കുറച്ച കഥയാണ്.

ശമ്പളം വെട്ടിക്കുറയ്ക്കാനായിട്ടാണെങ്കിലും “ഈ പ്രതിസന്ധി നമ്മുടെ സംസ്ഥാന സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിച്ചു” എന്നു സമ്മതിക്കാന്‍ ബഹുമാന്യനായ മുന്‍ കെ.പി.സി.സി. പ്രസിഡന്റും ചാനല്‍ മാനേജിങ് ഡയറക്ടറുമായ എം.എം.ഹസ്സന്‍ജി തയ്യാറായിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ വാദത്തോട് കെ.പി.സി.സിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോജിക്കുമോ എന്നതാണ് അറിയേണ്ടത്. സാലറി ചാലഞ്ച് വേണ്ടേ വേണ്ട എന്ന് ഊണിലും ഉറക്കത്തിലും ജപിക്കുന്നവരാണല്ലോ.

മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ള പരസ്യക്കുടിശ്ശിക വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അതിനു തൊട്ടുപിന്നാലെയാണ് ജയ്ഹിന്ദില്‍ ശമ്പളം വെട്ടിക്കുറച്ചുവെന്ന അറിയിപ്പിറങ്ങിയത്.

“പിണറായി പറയുന്നത് അങ്ങ് കൈരളി ചാനലില്‍ നടപ്പാക്കിയാല്‍ മതി. ഞങ്ങ ജയ്ഹിന്ദ് എങ്ങനെ നടത്തണമെന്ന് ഞങ്ങക്കറിയാം..”
-എന്ന് ലെ ഹസ്സന്‍ജി.

ന്താല്ലേ..

ശമ്പളം വെട്ടിക്കുറച്ച ജയ്ഹിന്ദ് മാനേജ്മെന്റിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധം.
അവകാശങ്ങള്‍ക്കായി പോരാടുന്ന ജയ്ഹിന്ദിലെ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം.

Previous article75,000 രൂപയുടെ ടവല്‍!!
Next articleമലയാളം പറയുന്ന അമേരിക്കന്‍ പൊലീസ്!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here