Reading Time: 3 minutes

2016 മെയ് 12. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഭീതിയും സമ്മര്‍ദ്ദവും സമ്മാനിച്ച 2014 മെയ് 12 കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്നു. പ്രണവ് നായര്‍ എന്ന ഞങ്ങളുടെ കണ്ണന് രണ്ടാം പിറന്നാള്‍.

HBD (2)

HBD (5)

കുഞ്ഞിന്റെ ജനനം സന്തോഷദായകമാണ്. പക്ഷേ, ജനിക്കാന്‍ നിശ്ചയിക്കപ്പെട്ട സമയത്തിനു മാസങ്ങള്‍ക്കു മുമ്പ് വെളിച്ചം കാണുന്ന കുഞ്ഞുങ്ങളുടെ കാര്യം അങ്ങനെയല്ല. ഞങ്ങളുടെ കണ്ണന്‍ അങ്ങനെ വന്നവനാണ്. ഈശ്വരാനുഗ്രഹവും അവന്റെ പോരാട്ടവീര്യവും ഞങ്ങളുടെ ഭാഗ്യമായി. ഇന്ന് അവന്‍ ഞങ്ങളുടെ വീടിന്റെ വിളക്ക്.

HBD (1)

മഹാകുസൃതിയാണിവന്‍. കണ്ണൊന്നു തെറ്റിയാല്‍ എന്തൊക്കെയാണ് ഒപ്പിക്കുക എന്നു പറയാനാവില്ല. സംസാരം തുടങ്ങിയിട്ടില്ല. ഒന്നോ രണ്ടോ വാക്കുകള്‍ ഒപ്പിച്ചു പറയും. അതു തന്നെ മുതിര്‍ന്നവര്‍ പറയുന്നതിന്റെ ആവര്‍ത്തനം.

HBD (3)

HBD (4)

ഒന്നാം പിറന്നാള്‍ പോലെ ആയിരുന്നില്ല കണ്ണന് രണ്ടാം പിറന്നാള്‍. രാവിലെ അച്ഛച്ഛനെയും അച്ഛമ്മയെയും കാണാന്‍ കണ്ണന്‍ തറവാട്ടിലെത്തി. അവിടെ അവന്റെ അമ്പു ചേട്ടനുണ്ട്. എന്റെ അനുജന്റെ മകന്‍ ആശ്രയ്. ഇരുവരും ഒരുപോലെ സ്‌പൈഡര്‍മാന്‍ കുപ്പായമണിഞ്ഞ് ഓടിനടന്നു. അവര്‍ രണ്ടു പേര്‍ക്കു മാത്രമായി കേക്കു മുറിച്ചു. കുട്ടികളുടെ ചെറിയൊരാഘോഷം.

കണ്ണന്റെ പിറന്നാള്‍ പൊങ്ങച്ചത്തിന്റെ ആഘോഷമാവരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനാലാണ് അവന്റെ ഒന്നാം പിറന്നാള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ശിശുക്ഷേമ സമിതിയില്‍ ആഘോഷിച്ചത്. രണ്ടാം പിറന്നാളാഘോഷിച്ചതും അവിടെത്തന്നെ.

HBD (7)

HBD (8)

HBD (9)

ഉച്ചയ്ക്ക് ശിശുക്ഷേമ സമിതിയില്‍ സദ്യയുണ്ണാനെത്തിയ കണ്ണന്‍ മുതിര്‍ന്നവരോട് അപരിചിതത്വം പ്രകടിപ്പിച്ചുവെങ്കിലും കുട്ടികളെ കണ്ടതോടെ കഥ മാറി. കഴിഞ്ഞ തവണ അവന്‍ എല്ലാം കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു. ഇത്തവണ കുറച്ചുകൂടി അറിവായതിനാലാവാം മറ്റു കുട്ടികളുമായി വേഗത്തില്‍ കൂട്ടായി. അവരുമായി കളിക്കാന്‍ കൂടി. പിറന്നാള്‍ സദ്യ ഉണ്ണാന്‍ മറ്റു കുട്ടികള്‍ക്കൊപ്പം തന്നെ അവനിരുന്നു. അമ്മയുടെ മടിയില്‍ അടങ്ങിയിരുന്ന് ഉണ്ണുന്ന അവനെക്കണ്ട് എനിക്ക് അത്ഭുതം തോന്നി, ഒരു മിനിറ്റ് ഒരിടത്ത് അടങ്ങിയിരിക്കാത്തവന്‍!

HBD (10)

കൂട്ടുകാര്‍ക്കായി കൊണ്ടുപോയ കേക്ക് കണ്ണന്‍ മുറിച്ചു. കൂട്ടുകാര്‍ക്കും കൂട്ടുകാരികള്‍ക്കും അവന്‍ തന്നെ അതു നല്‍കി. മിഠായിയും കൊടുത്തു. അവസാനം പിരിയാറായപ്പോള്‍ കണ്ണനു ചെറിയ വിഷമം. മെറിന്‍, ആദിത്യ, ചലഞ്ച് തുടങ്ങിയവരെയൊക്കെ വിട്ടുവരാന്‍ മടി, വാശി. ഒടുവില്‍ ‘നാളെ വരാം’ എന്ന കള്ളം വേണ്ടി വന്നു അവനെ അവിടെ നിന്നിറക്കാന്‍.

HBD (11)

കണ്ണന്റെ ഓരോ പിറന്നാളും അവന്റെ അച്ഛനമ്മമാര്‍ക്ക് പുതിയ തിരിച്ചറിവുകള്‍ നല്‍കുകയാണ്. നമ്മള്‍ മുതിര്‍ന്നവരുടെ സ്‌നേഹം എത്രമാത്രം കപടമാണെന്ന് ഈ കുരുന്നുകളെ കാണുമ്പോള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാകുന്നു. അവര്‍ക്ക് ജാതിയില്ല, മതമില്ല. ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. അവിടെ പണക്കാരനോ പാവപ്പെട്ടവനോ ഇല്ല. നിറയെ സ്‌നേഹം മാത്രം.

Previous articleവി.എസ്സിനെ മുന്നിൽ നിർത്തിയാൽ…
Next articleഅച്ഛന്‍ തന്നെയാണ് വലുത്, വളര്‍ത്തച്ഛനല്ല
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here