Reading Time: 2 minutes

‘ങേ.. അവന്‍ സ്‌കൂളില്‍ പോകാറായോ?’ -കണ്ണന്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകുന്നു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ മനോജ് ചോദിച്ചതാണ്. അവന്‍ ഇത്ര കൂടി പറഞ്ഞു -‘ഇക്കണക്കിന് കണ്ണന്‍ എസ്.എസ്.എല്‍.സി. ആയെന്ന് അടുത്ത വര്‍ഷം പറയുമല്ലോ!!’

കാലം എത്ര വേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ധ്വനിപ്പിക്കാനാണ് മനോജ് ശ്രമിച്ചത്. അത് ശരിയാണ്. 2014 മെയ് 12ന് സന്ധ്യാനേരത്ത് വത്സല നേഴ്സിങ് ഹോമിലെ ലേബര്‍ റൂമില്‍ നിന്ന് കിംസിലെ വെന്റിലേറ്ററിലേക്ക് കണ്ണനുമായി കുതിക്കുമ്പോള്‍ എനിക്കൊപ്പം മനോജായിരുന്നു കാറിന്റെ സ്റ്റിയറിംഗ് വീലിന് പിന്നില്‍. ശ്വസിക്കാന്‍ ശ്രമിച്ചു തളര്‍ന്ന്, എന്റെ ഉള്ളംകൈയില്‍ ചുരുണ്ടു കിടക്കുകയായിരുന്ന കണ്ണനെ -അവന്‍ ജനിച്ചപ്പോള്‍ അത്രയേ ഉണ്ടായിരുന്നുള്ളൂ -കിംസ് നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് വാതില്‍ വരെ താങ്ങാന്‍ മനോജിന്റെ കൈയും ഉണ്ടായിരുന്നു.

കണ്ണൻ

കണ്ണന്റെ അമ്മ ദേവിക പോലും അവനെ കാണുന്നത് ജനിച്ച് 14 ദിവസം കഴിഞ്ഞിട്ടാണ്. എന്റെ അച്ഛനും അമ്മയും അടക്കമുള്ളവര്‍ കണ്ണനെ ആദ്യമായി കണ്ടത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞ്. അതാണ് കണ്ണന്റെ ജീവിതത്തില്‍ മനോജിന്റെ സ്ഥാനം. അച്ഛനായ ഞാന്‍ കഴിഞ്ഞാല്‍ പിന്നെ അവനെ കാണുകയും തലയില്‍ കൈ വെയ്ക്കകുകയും ചെയ്ത ആദ്യ വ്യക്തി.

കണ്ണന്‍ സ്‌കൂളില്‍ പോകാറായി എന്നു പറഞ്ഞപ്പോള്‍ മനോജ് അത്ഭുതപ്പെട്ടത് വെറുതെയല്ല. ജനനത്തിനു തൊട്ടുപിന്നാലെയുള്ള ആ മരണപ്പാച്ചില്‍ ഇന്നലെ നടന്നതുപോലെ എന്റെ കണ്മുന്നിലുണ്ട്. മനോജ് അതു തന്നെ പറഞ്ഞു. പ്ലേ സ്‌കൂളില്‍ പോകാന്‍ തയ്യാറായി ഇന്ന് രാവിലെ ഉത്സാഹത്തോടെ കണ്ണന്‍ മുന്നില്‍ വന്നപ്പോള്‍ മനോജിന്റെ കഴിഞ്ഞ ദിവസത്തെ ചോദ്യവും ഒപ്പം കയറി വന്നു. ശരിക്കും ആ ചോദ്യം എന്റേതു തന്നെയല്ലേ? മൂന്ന് വര്‍ഷം മുമ്പനുഭവിച്ച മാനസികസമ്മര്‍ദ്ദത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതു സമ്മാനിച്ച കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും ജീവിതാവസാനം വരെ എന്റെ ഒപ്പമുണ്ടാവും.

മനോജ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നേരിയ നൂല്‍പ്പാലത്തിലൂടെ നടന്ന കണ്ണന്‍ വിജയിയായി ഞങ്ങള്‍ക്കരികിലെത്തി. ആദ്യം ഒരുപാട് കരയിച്ചുവെങ്കിലും ഇന്നവന്‍ ഞങ്ങളുടെ ചിരിയാണ്. ഇപ്പോള്‍ അവന്‍ സ്‌കൂളിലേക്ക് പുറപ്പെടുന്നു. അവന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം തുടങ്ങുകയായി.

അത്ഭുതങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു! അത്ഭുതങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശേഷിയുള്ള സര്‍വശക്തനിലും വിശ്വസിക്കുന്നു അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു!

Previous articleപരസ്യത്തിന്റെ രാഷ്ട്രീയം പണം മാത്രം
Next articleപൊതുവിദ്യാലയങ്ങളില്‍ ആരവം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here