Reading Time: < 1 minute

“മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത്? കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്?” -കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അല്പം മുമ്പ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചതാണ്. മുഖ്യമന്ത്രി പറഞ്ഞതു മുഴുവന്‍ അടിസ്ഥാനരഹിതമാണ് എന്നു കൂടി കേന്ദ്ര മന്ത്രി പറഞ്ഞുവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് എവിടെ നിന്ന് വിവരം ലഭിച്ചു എന്ന് എനിക്കറിയില്ല. പക്ഷേ, വിമാനത്തില്‍ പ്രവാസികളെ എത്തിക്കുന്നതിനുള്ള ആദ്യ ആഴ്ചയിലെ ഷെഡ്യൂള്‍ സംബന്ധിച്ച് എനിക്ക് വ്യക്തമായ അറിവുണ്ട് എന്ന് ബഹുമാന്യനായ കേന്ദ്ര മന്ത്രിയെ അറിയിക്കട്ടെ. 11 പേജുള്ള ഈ രേഖ എനിക്കു ലഭിച്ചത് ബഹുമാന്യനായ മുരളീധരന്റെ സ്വന്തം വകുപ്പില്‍ നിന്നു തന്നെയാണ് -വിദേശകാര്യ വകുപ്പില്‍ നിന്ന്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ വിദേശകാര്യ വകുപ്പിന്റെ കോവിഡ് -19 സെല്ലില്‍ നിന്ന്. സത്യമേവ ജയതെ എന്ന് ആലേഖനം ചെയ്തിട്ടുള്ള സിംഹമുദ്ര ഔദ്യോഗികമായി ഇതിലുണ്ട്. ഈ ഷെഡ്യൂളില്‍ കണ്ണൂരില്ല സര്‍. അതേസമയം പ്രവാസികള്‍ പൂരിപ്പിക്കേണ്ട self-reporting form ഇതിലുണ്ട് താനും.

വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് എനിക്കു ലഭിച്ച ഷെഡ്യൂള്‍ ചിത്രരൂപത്തില്‍ ഞാന്‍ പരസ്യപ്പെടുത്തുകയാണ്. ഇതു തന്നെയായിരിക്കും മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാന ഭരണസംവിധാനത്തിനും ലഭിച്ചിട്ടുണ്ടാവുക എന്നു കരുതുന്നു. മുരളീധരന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം അറിയുന്നില്ല എന്നു കരുതേണ്ടി വരും. അല്ലെങ്കില്‍ ഈ രേഖ ആരോ കൃത്രിമമായി ചമച്ചതാണ് ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം ലഭിച്ചത്. ഈ രേഖ തെറ്റാണെങ്കില്‍, ഈ രേഖ വ്യാജമാണെങ്കില്‍, അതു തയ്യാറാക്കിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദേശകാര്യ വകുപ്പ് തയ്യാറാകണം. അതിന് ബഹുമാന്യനായ മന്ത്രി മുരളീധരന്‍ മുന്‍കൈയെടുക്കണം.

Previous articleഐ.സി.എം.ആറിന് വാട്സണ്‍ മതി
Next articleസൃഷ്ടിക്കപ്പെടുന്ന ആശയക്കുഴപ്പം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here