Reading Time: 2 minutes

ജന്മംകൊണ്ടേ ശപിക്കപ്പെട്ടവനായി, ജീവിതത്തിലുടനീളം തിരിച്ചടികളും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന വില്ലാളിവീരന്‍. എന്നിട്ടും എതിര്‍പക്ഷത്തുള്ളവരടക്കം ഏവരുടെയും ബഹുമാനം ഒടുവില്‍ പിടിച്ചുപറ്റിയവന്‍ -കര്‍ണന്‍.

1

മഹാരഥിയാണ് കര്‍ണന്‍. ഒരു പക്ഷേ, അര്‍ജുനനെക്കാള്‍ വലിയ വില്ലാളിവീരന്‍. മഹാഭാരതയുദ്ധത്തില്‍, ആയുധമേന്തി തേര്‍ത്തട്ടില്‍ നില്‍ക്കുന്ന കര്‍ണനെ തോല്‍പ്പിക്കാന്‍ തനിക്കുപോലും സാധ്യമല്ലെന്ന തിരിച്ചറിവ് ഭഗവാന്‍ ശ്രീകൃഷ്ണനുണ്ടായത് അതിനാലാണ്. തേര്‍ചക്രം പൊക്കുന്നതിനായി ആയുധമില്ലാതെ ഭൂമിയിലിറങ്ങി നില്‍ക്കുന്ന കര്‍ണനെ വധിക്കാന്‍ അര്‍ജുനനെ നിര്‍ബന്ധിക്കാന്‍ കൃഷ്ണനെ പ്രേരിപ്പിച്ചത് അതു തന്നെ. ആയുധം താഴെവെച്ചവനെ ആക്രമിക്കാന്‍ പാടില്ലെന്ന യുദ്ധനീതി പാലിക്കുന്നതിനായി തേര്‍ചക്രം ഉയര്‍ത്താന്‍ കര്‍ണനെ അനുവദിക്കുന്ന അര്‍ജുനനെ പാഞ്ചാലീ വസ്ത്രാക്ഷേപവും മറ്റ് കൗരവാധര്‍മങ്ങളും ഓര്‍മപ്പെടുത്തി കൃഷ്ണന്‍ കുപിതനും അക്രമോത്സുകനുമാക്കുന്നു, തന്റെ ലക്ഷ്യം നേടാന്‍. മഹാഭാരതത്തിലെ ഇത്തരം വഞ്ചനകളുടെ രൂപപരിണാമങ്ങള്‍ ഇന്നും ലോകത്ത് നടക്കുന്നു എന്നതിനാല്‍ കര്‍ണന്റെ കഥയ്ക്ക് പ്രസക്തിയേറെ.

സദാ ലോകസമാധാനം കാംക്ഷിക്കുന്ന കൃഷ്ണന്‍ പാണ്ഡവജ്യേഷ്ഠനാണ് താന്‍ എന്ന സത്യം യുധിഷ്ഠിരനോടു വെളിപ്പെടുത്തി യുദ്ധമൊഴിവാക്കാന്‍ എന്തേ ശ്രമിച്ചില്ല എന്ന തികച്ചും അനിവാര്യമായ ചിന്ത അന്ത്യംവരെ കര്‍ണനെ വേട്ടയാടുന്നുണ്ട്. എന്നാല്‍, ഒരിക്കല്‍പോലും അതെക്കുറിച്ച് വിലപിക്കുന്ന തരത്തില്‍ ഈ മഹാവീരന്‍ അധഃപതിക്കുന്നില്ല. ഒരു ദൂതന്‍ എന്ന നിലയ്ക്ക് കൃഷ്ണന്‍ നിര്‍വഹിക്കുന്നത് തികച്ചും നിഷ്‌കാമമായ ഒരു ദൗത്യമല്ലെന്ന് പൂര്‍ണബോധ്യമുണ്ടായിട്ടും കര്‍ണന് ശ്രീകൃഷ്ണനോട് ആദരവും സ്‌നേഹവും മാത്രമാണുള്ളത്. അര്‍ജുനശരമായ ആഞ്ജലികമേറ്റ് മരണംകാത്ത് രണഭൂമിയില്‍ വീണുകിടക്കുമ്പോഴും കര്‍ണന്റെ ചിന്താഗതി മാറുന്നില്ല. ഇതെല്ലാം കര്‍ണനെ അനശ്വരനാക്കുന്നു.

2

പല തരം വായനകള്‍ക്ക് വിധേയനായിട്ടുള്ള കഥാപാത്രമാണ് കര്‍ണന്‍. അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകള്‍ ഇനിയും വായിക്കാന്‍ സാദ്ധ്യത നല്‍കുന്നു. അത്തരത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു വായനയ്ക്ക് അരങ്ങൊരുങ്ങുകയാണ്, സിനിമാരൂപത്തില്‍. വായനയും വ്യാഖ്യാനവും നിര്‍വ്വഹിക്കുന്നത് ആര്‍.എസ്.വിമല്‍ ആകുമ്പോള്‍ പ്രതീക്ഷകള്‍ വലുതാകുന്നു. ഇതിഹാസ കഥാപാത്ര രൂപത്തില്‍ പൃഥ്വിരാജ് ഒരിക്കല്‍ക്കൂടി വിമലിനൊപ്പം ചേരുന്നുണ്ട്. മഹാഭാരതം പോലെ തന്നെ ബൃഹത്തായ ഒരു സിനിമയ്ക്കായുള്ള -കര്‍ണനായുള്ള -കാത്തിരിപ്പ് തുടങ്ങുകയായി…

Previous articleവാര്‍ത്ത എഴുതുന്നവരെക്കുറിച്ചുള്ള വാര്‍ത്ത
Next article125 സുവർണ്ണ ദിനങ്ങൾ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here