Reading Time: 2 minutes

കേരള ക്രിക്കറ്റ് അസോസിയേഷനു കീഴിലുള്ള ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരള ഹൈക്കോടതി ഇടപെടല്‍. തിരഞ്ഞെടുപ്പ് നടപടികള്‍ ജസ്റ്റീസ് പി.ബി.സുരേഷ് കുമാര്‍ സ്‌റ്റേ ചെയ്തു. സുപ്രീം കോടതിയുടെയും ജസ്റ്റീസ് ആര്‍.എം.ലോധ സമിതിയുടെയും നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി അയോഗ്യര്‍ തന്നെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളാവാന്‍ ശ്രമിക്കുന്നതിനെതിരെ കണ്ണൂര്‍ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് സെക്രട്ടറി ഗോകുല്‍ വിരാജ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഉത്തരവ്.

ലോധ സമിതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബി.സി.സി.ഐയിലും കെ.സി.എയിലും ഭാരവാഹികളാവാന്‍ അയോഗ്യതയുള്ളവരെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളുടെ തലപ്പത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് നടന്നത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളില്‍ ഇരുന്നുകൊണ്ട് കെ.സി.എയെയും അതുവഴി ബി.സി.സി.ഐയെയും നിയന്ത്രിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഇതിനായി ലോധ സമിതി നിര്‍ദ്ദേശം മറികടക്കുന്ന രീതിയിലുള്ള തിരഞ്ഞെടുപ്പ് ജില്ലാ അസോസിയേഷനുകളിലേക്ക് നടത്താന്‍ കെ.സി.എ. നിശ്ചയിച്ചിരിക്കുകയാണ്. ഓരോ ജില്ലാ അസോസിയേഷനിലും ആ ജില്ലാ അസോസിയേഷന്റെ ബൈ ലോ പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.

ഓരോ ജില്ലാ അസോസിയേഷനിലും വെവ്വേറെ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ഫലത്തില്‍ ലോധ സമിതി നിര്‍ദ്ദേശങ്ങളുടെ നിരാസമാണ്. ലോധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കാന്‍ കെ.സി.എയ്ക്കു ബാദ്ധ്യതയുണ്ട്. എന്നാല്‍, സുപ്രീം കോടതി വിധിയിലും ലോധ സമിതി റിപ്പോര്‍ട്ടിലും വെള്ളം ചേര്‍ക്കാനുള്ള നീക്കമാണ് കെ.സി.എ. നടത്തുന്നത്. അയോഗ്യരെ പുറത്താക്കുന്നതാണ് സുപ്രീം കോടതി നയമെങ്കില്‍ ഇവിടെ അയോഗ്യര്‍ പിന്‍സീറ്റ് ഡ്രൈവിങ്ങിനു ശ്രമിക്കുകയാണ്. ഇത് തടയുകയും സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് നടത്താന്‍ ഇടപെടുകയും വേണമെന്നാണ് ഗോകുല്‍ വിരാജിന്റെ ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ബി.സി.സി.ഐ., കെ.സി.എ., കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍, എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ക്ക് നോട്ടീസയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഹര്‍ജിയിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 


ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയുടെ പകര്‍പ്പ്‌

Previous articleവേറെ ആരെങ്കിലുമുണ്ടോ?
Next articleമാലിന്യത്തിന്റെ ‘സത്യകഥ’
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here