Reading Time: 2 minutes

വിക്രമൻ നായരുടെയും ശ്യാമളകുമാരി അമ്മയുടെയും മകനെന്ന നിലയിൽ ഞാൻ ജന്മം കൊണ്ട് ശ്യാംലാൽ നായരാണ്! ദേവിക പണിക്കരാണ് ഭാര്യ. മകൻ പ്രണവ് നായർ. ഈ നായർ ബന്ധം തേച്ചാലും മായ്ച്ചാലും പോകില്ല. പക്ഷേ, ഞാൻ എൻ.എസ്.എസ്. അംഗം അല്ല. പെരുന്ന ആസ്ഥാനമാക്കി ഒരു ഒന്നാം നമ്പർ വിവരദോഷി നയിക്കുന്ന സർവ്വീസ് സൊസൈറ്റിക്കാരുടെ ഒരു സേവനവും വേണ്ടെന്ന് നേരത്തേ തന്നെ തീരുമാനിച്ചിട്ടുമുണ്ട്.

ഇരിക്കേണ്ടയാള്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ അവിടെ നായ കയറി ഇരിക്കുമെന്ന് ഒരു പഴം ചൊല്ലുണ്ട്. പെരുന്നയിലെ ജനറൽ സെക്രട്ടറിയുടെ കസേരയുടെ അവസ്ഥ ഇപ്പോള്‍ ഏതാണ്ട് ഈ അവസ്ഥയിലാണ്. പെട്ടിയെടുപ്പുകാരൻ ശിപായി എത്ര ഉയർന്ന പദവിയിലെത്തിയാലും വിവരമില്ലായ്മ പ്രകടമാക്കും. സുകൂ നായരിൽ നിന്ന് ഇത്രയേ പ്രതീക്ഷിക്കാനുള്ളൂ. ഒരു കാര്യം മാത്രം മനസ്സിലാകൂന്നില്ല – ഇദ്ദേഹത്തെ എല്ലാവരും ഭയപ്പെടുന്നതെന്തിന്? ഈ മനുഷ്യന്‍ പറയുന്നത് ലോകത്തെ ആത്മാഭിമാനമുള്ള ഒരു നായരും അംഗീകരിക്കില്ല. എൻ.എസ്.എസ്. എന്ന ഇമ്മിണി ബല്യ സംഘടനയുടെ ധനശേഷി പ്രയോജനപ്പെടുത്താൻ ചില നായൻമാർ ജനറൽ സെക്രട്ടറിയുടെ കസേരയോട് ഒട്ടിനിൽക്കുന്നു. അതു തന്നോടുള്ള ബഹുമാനമാണെന്ന് സുകു നായർ വിചാരിച്ചുവശായിരിക്കുകയാണ്. വിഗ്രഹം ചുമക്കുന്ന കഴുതയുടെ കഥ കേട്ടിട്ടില്ലേ!!! ആ കസേരയിൽ നിന്ന് ഇദ്ദ്യേത്തെ ആത്മാഭിമാനമുള്ള നായന്മാർ ചവിട്ടിയിറക്കിയാൽ ബാക്കി കാര്യം നാട്ടുകാർ നോക്കിക്കൊള്ളും.

സുരേഷ് ഗോപിയോട് മോശമായി സുകു നായർ പെരുമാറി എന്നതല്ല ഈ കുറിപ്പിനാധാരം. അരുവിക്കരയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ ഇപ്പോൾ ബി.ജെ.പിക്കാരനായ സൂപ്പർ താരം പെരുന്നയിൽ എത്തിയതിനു പിന്നിലെ തന്ത്രവും കൂതന്ത്രവുമെല്ലാം ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതെന്തോ ആകട്ടെ. സുകു നായരുടെ വീട്ടിലല്ല സുരേഷ് ഗോപി ചെന്നത്. അഥവാ വീട്ടിലാണ് അദ്ദേഹം ചെന്നിരുന്നതെങ്കിലും മാന്യമായ പെരുമാറ്റം അർഹിച്ചിരുന്നു. അതാണ് സംസ്കാരം! പെട്ടിയെടുപ്പുകാരന് എന്ത് സംസ്കാരം, അല്ലേ?

നായരാണെന്നതിൽ അഭിമാനിക്കേണ്ട എന്തെങ്കിലും സവിശേഷത എനിക്കുള്ളതായി അറിയില്ല. പിന്നെ, ശ്യാംലാൽ എന്ന പേരു കേൾക്കുമ്പോൾ ജാതി മനസ്സിലാകാത്തതിനാൽ പലരും എന്നോട് അച്ഛന്റെ പേര് ചോദിക്കാറുണ്ട്. നായർ പോപ്പിനെ ഒരു അന്യസമുദായക്കാരൻ വിമർശിച്ചുവെന്ന് കരുതി അഖിലലോക നായന്മാർക്ക് ഹാലിളകണ്ടല്ലോ എന്നതിനാൽ മാത്രമാണ് നായർ പശ്ചാത്തലം ആദ്യം തന്നെ പറഞ്ഞത്…

Previous articleഅമൂല്യ സമ്പാദ്യം…
Next articleപ്രിയ ചീഫ്, വിട…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here