Reading Time: 4 minutes

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത നിയമനങ്ങള്‍ നല്‍കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 2020 ജൂലൈ 14ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു. ഇത്തരത്തിൽ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നതെങ്കിലും പിന്നീട് നേരിട്ടുള്ള ആരോപണങ്ങളിലേക്ക് പ്രതിപക്ഷ നേതാവ് കടക്കുന്നുണ്ട്.

പി.എസ്.സി, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സംവിധാനങ്ങളെ മറികടന്ന് ആയിരക്കണക്കിന് ആളുകളെയാണ് കഴിഞ്ഞ നാലുവര്‍ഷക്കാലയളവില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരില്‍ പലരും നിയമനങ്ങള്‍ തരപ്പെടുത്തിയിട്ടുള്ളത്. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് എന്നീ തസ്തികകളിലേക്ക് അടക്കമുള്ള നിരവധി പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി. റാങ്ക് ലിസ്റ്റുകളില്‍ നിന്നും പരിമിതമായ നിയമനം മാത്രമേ നടന്നിട്ടുള്ളൂവെന്നും റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്‍റെയും ഉദ്യോഗാര്‍ത്ഥികളുടെയും ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഉമാദേവി കേസിലുള്ള സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് സ്ഥിരനിയമനങ്ങളും അനധികൃത നിയമനങ്ങളും നടത്തുന്നുവെന്ന് ആരോപിച്ച ചെന്നിത്തല എല്ലാ അനധികൃത കരാര്‍, ദിവസവേതന നിയമനങ്ങളും അടിയന്തിരമായി റദ്ദാക്കി അവരുടെ വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ മറുപടി നൽകി.

ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ വ്യക്തമായ നിലപാട് നിയമന പ്രക്രിയയില്‍ സുതാര്യത ഉണ്ടാകണം എന്നു തന്നെയാണ്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സി വഴിയുള്ള സുതാര്യമായ നിയമനങ്ങള്‍ നടത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അവ നികത്തുവാനും സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2020 ഏപ്രില്‍ 30 വരെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി 1,33,132 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്. മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ 2015 ജൂണ്‍ 4ന് നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതു പ്രകാരം 1,23,104 പേര്‍ക്കാണ് പി.എസ്.സി. നിയമനം നല്‍കിയിട്ടുള്ളത്.

ആരോഗ്യ-സാമൂഹികനീതി മേഖലയില്‍ നാളിതുവരെ 5,985 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്‍റെ ഭാഗമായി പുതുതായി 1,990 തസ്തികകളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നടത്തിയിട്ടുണ്ട്. പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ 4,933 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഈ രംഗത്ത് ഹയര്‍സെക്കണ്ടറി തലത്തില്‍ മാത്രം 3,540 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനം ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്പെഷല്‍ റൂളുകള്‍ തയ്യാറാക്കാനും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുമുള്ള പ്രക്രിയ നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍, ഐ.എം.ജി., ഹൗസിങ് കമ്മീഷണറേറ്റ്, കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം, ന്യൂനപക്ഷ ക്ഷേമ ഡയറക്ട്രേറ്റ്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, യുവജനക്ഷേമ ബോര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ സ്പെഷല്‍ റൂളിന് രൂപം നൽകാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ തുടങ്ങിയ 52 സ്ഥാപനങ്ങളില്‍ നിയമനം ഇതിനകം പി.എസ്.സിക്ക് വിടുകയും നിയമന ചട്ടം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. നിയമന ചട്ടം രൂപീകരിക്കാനും പി.എസ്.സിക്ക് വിടാനുമുള്ള നടപടിക്രമങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളുടെ കാര്യത്തില്‍ അത് സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. നിയമന-പ്രൊമോഷന്‍ കാര്യത്തില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും സ്പെഷല്‍ റൂള്‍ ഉണ്ടാകണമെന്നതാണ് സര്‍ക്കാരിന്‍റെ നയം. വിശദവിവരങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷനില്‍ നിന്നും ലഭിക്കും.

സംസ്ഥാന ബജറ്റ് രേഖകളുടെ ഭാഗമായി വിവിധ വകുപ്പുകളില്‍ വരുന്ന ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരുടെ സംക്ഷിപ്ത കണക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്. താഴെ കാണുന്ന പട്ടികയില്‍ പ്രസക്തമായ കണക്കുകള്‍ ഉദ്ധരിക്കുകയാണ്.

2011-12 സാമ്പത്തിക വര്‍ഷം 31,899 താല്‍ക്കാലിക ജീവനക്കാർ
2012 -13 സാമ്പത്തിക വര്‍ഷം 25,136 താല്‍ക്കാലിക ജീവനക്കാർ
2020 -21 സാമ്പത്തിക വര്‍ഷം 11,674 താല്‍ക്കാലിക ജീവനക്കാർ

ഇതില്‍ നിന്നു വ്യക്തമാകുന്നത് കരാര്‍, ദിവസവേതന അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ എണ്ണം യു.ഡി.എഫ്. ഭരണകാലത്ത് ഇപ്പോള്‍ ഉള്ളതിന്‍റെ മൂന്നിരട്ടിയായിരുന്നു എന്നതാണ്. ഇത് പരിഗണിക്കാതെ എല്‍.ഡി.എഫ്. ഭരണകാലത്ത് പി.എസ്.സിയെ നോക്കുകുത്തിയാക്കി അനധികൃത നിയമനങ്ങള്‍ നടത്തി എന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി 2015 നവംബര്‍ 30 ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ന്യൂഡല്‍ഹി കേരള ഹൗസില്‍ മൂന്നുവര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ 40 പേരെ സ്ഥിരപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ കേരള ഹൗസിലെ നിയമനങ്ങള്‍ മെരിറ്റ്-സംവരണ തത്ത്വങ്ങള്‍ പാലിച്ചുകൊണ്ട് നടത്താന്‍ ഈ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള ഏജന്‍സിയെ ഏല്‍പ്പിക്കുകയും പരസ്യം ചെയ്ത് പരീക്ഷയും ഇന്‍റര്‍വ്യൂവും നടത്തി നിയമിക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

താങ്കള്‍ക്ക് അറിവുള്ളതുപോലെ, കരാര്‍ -കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ പരമാവധി ഒരു വര്‍ഷക്കാലത്തേക്ക് ചില പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമാണ്. പശ്ചാത്തല സൗകര്യ പ്രോജക്ടുകളിലും നൂതന സാങ്കേതികവിദ്യ വിനിയോഗം ചെയ്യപ്പെടുന്ന മേഖലയിലും പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ള ആളുകള്‍ ആവശ്യമായി വരുമ്പോള്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ വഴി പ്രക്രിയ സുതാര്യത  (Process Integrity) ഉറപ്പുവരുത്തിക്കൊണ്ട് ഹ്രസ്വകാല നിയമനങ്ങള്‍ നടക്കാറുണ്ട്. അവ സര്‍ക്കാര്‍ നിയമനങ്ങളല്ല. പി.എസ്.സിക്ക് നോട്ടിഫൈ ചെയ്യേണ്ട തസ്തികകളുമല്ല.

താങ്കളുടെ കത്തില്‍ ചൂണ്ടിക്കാണിച്ച സ്റ്റേറ്റ് ഓഫ് കര്‍ണ്ണാടക Vs ഉമാദേവി & അദേഴ്സ് എന്ന കേസിലെ സുപ്രീംകോടതി വിധിയുടെ അന്തഃസത്ത ഇപ്രകാരമാണ്:

“. . .of duly qualified persons in duly sanctioned vacant posts might have been made and the employees have continued to work for ten years or more but without the intervention of orders of courts or of tribunals. The question of regularization of the services of such employees may have to be considered on merits in the light of the principles settled by this Court in the cases above referred to and in the light of the judgment.”

ഇതില്‍ നിന്നും വ്യക്തമാകുന്നത് സുപ്രീംകോടതിയുടെ മേല്‍പ്പറഞ്ഞ വിധിന്യായത്തില്‍ പ്രതിപാദിക്കപ്പെടുന്ന വിഷയം താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ സംബന്ധിച്ചാണ്. ഇവിടെ ഐ.ടി. മേഖലയിലും പശ്ചാത്തല സൗകര്യ പ്രോജക്ടുകള്‍ക്കും കണ്‍സള്‍ട്ടന്‍റുകള്‍ ഹ്രസ്വകാല കൃത്യനിര്‍വ്വഹണത്തിനായി നിയമിക്കപ്പെടുന്ന കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്നം ഉണ്ടായിട്ടില്ല. ഇതില്‍ തന്നെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയോ ഏതെങ്കിലും അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ പങ്കുണ്ടെന്ന് സംശയമുണ്ടാവുകയോ ചെയ്താല്‍ അവരുടെ സേവനം അവസാനിപ്പിക്കാനും ആവശ്യമെന്നു കണ്ടാല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ മടി കാണിച്ചിട്ടില്ല. ഐ.ടി. മേഖലയില്‍ 52.44 ലക്ഷം സ്ക്വയര്‍ ഫീറ്റ് തൊഴിലിടം സൃഷ്ടിക്കാന്‍ ഇതിനകം സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം, 35.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് തൊഴിലിടത്തിന്‍റെ പ്രവൃത്തി നടന്നുവരുന്നു. ഇതെല്ലാം ഈ മേഖലയിലെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.

പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനെപ്പറ്റി താങ്കള്‍ സൂചിപ്പിരുന്നല്ലോ. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുണ്ടായിരുന്ന അലംഭാവവും വീഴ്ചയും കാരണം റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്ന അവസ്ഥ ഉണ്ടായ സാഹചര്യത്തില്‍ മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ 11 തവണ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നാണ് നിയമസഭാ രേഖകള്‍ തന്നെ വ്യക്തമാക്കുന്നത്. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും ലിസ്റ്റുകളില്‍ നിന്നും കാലാവധിക്കുള്ളില്‍ നിയമനം നടത്തുകയും ചെയ്യണമെന്നതാണ് ഈ സര്‍ക്കാരിന്‍റെ നയം. ഒരു ലിസ്റ്റിന്‍റെ കാലാവധി ദീര്‍ഘിപ്പിക്കുമ്പോള്‍ പ്രായപരിധിയുടെ അറ്റത്ത് നില്‍ക്കുന്ന അനേകായിരങ്ങള്‍ക്ക് പി.എസ്.സി. പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുന്നു എന്ന വസ്തുത എന്തിന് ഈ അവസരത്തില്‍ മറച്ചുവയ്ക്കണം?

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ ഒഴിവുകളില്‍ പി.എസ്.സി. വഴിയുള്ള നിയമനം ഉറപ്പാക്കുന്നതിനു പുറമെ, കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യമാണ്. എന്നാല്‍, സങ്കുചിത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ സംസ്ഥാനത്ത് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന പല നിക്ഷേപകരും പിന്തിരിയും എന്ന കാര്യം അങ്ങേയ്ക്ക് അറിയാവുന്നതാണല്ലോ. വിവാദങ്ങള്‍ വസ്തുതകളെ തമസ്കരിക്കുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന്‍റെ പുതിയ വികസന പരിപ്രേക്ഷ്യ നിര്‍മ്മിതിക്ക് തിരിച്ചടി നേരിടും. വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതും വിമര്‍ശിക്കുന്നതും ക്രിയാത്മകമായി ചെയ്യുന്നതോടൊപ്പം മേല്‍പ്പറഞ്ഞ വസ്തുത കൂടി മനസ്സില്‍ വെയ്ക്കണമെന്ന് താങ്കളോട് അഭ്യര്‍ത്ഥിക്കുകയാണ്.

ചോദ്യങ്ങൾ ചോദ്യങ്ങളായി നിൽക്കാതെ അതിന് കൃത്യസമയത്ത് കൃത്യമായി മറുപടി വരുന്നു എന്നത് ഇപ്പോഴത്തെ സർക്കാരിന്റെ സവിശേഷതയായി ചിലപ്പോൾ ചരിത്രത്തിൽ സ്ഥാനം പിടിച്ചേക്കാം. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മറുപടി ആ ഗണത്തിലുള്ളതാണ്. മുല്ലപ്പള്ളിയുടെ ഭാഷയിൽ ‘beat about the bush’ അല്ല. എന്നുവെച്ചാൽ ‘കാടും പടപ്പും തല്ലുകയല്ല’ ചെയ്തിരിക്കുന്നത് എന്ന്. പ്രതിപക്ഷ നേതാവിന്റെ പാർട്ടി കഴിഞ്ഞ തവണ അധികാരത്തിലിരുന്നപ്പോൾ ഉണ്ടായിരുന്ന കണക്കുകളുമായി താരതമ്യം ചെയ്തശേഷം അതിനെക്കാൾ എത്രയോ മടങ്ങ് മെച്ചമാണ് ഇപ്പോഴത്തെ സ്ഥിതി എന്ന് സ്ഥാപിച്ചു കൊടുത്തിരിക്കുകയാണ്. ഈ മറുപടിയോട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം എന്താവുമെന്നു നോക്കുന്നില്ല. മുമ്പൊരിക്കൽ പ്രളയകാലത്ത് ഇതുപോല ചെന്നിത്തല ചില ചോദ്യങ്ങൾ ചോദിച്ചതും മുഖ്യമന്ത്രി അതിനു മറുപടി നൽകിയതും അതോടെ ആ വിഷയത്തിലെ ചർച്ച സ്വിച്ചിട്ട പോലെ നിന്നതും കൂടി ഈയവസരത്തിൽ ഓർക്കുന്നത് നല്ലതാണ്.

 


2018ലെ പ്രളയസമയത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ ഇതുപോലൊരു സംവാദം നടന്നിരുന്നു.

സംവാദവും വലിച്ചുകീറലും കേരള സ്‌റ്റൈല്‍

 

Previous articleബ്രേക്കിങ് ന്യൂസ് ഠോ!!!
Next article81 വയസ്സായ ജയൻ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here