Reading Time: 2 minutes

ഒപ്പം നടന്നിരുന്ന ഒരു കൂട്ടുകാരന്‍ പെട്ടെന്ന് ഉയരങ്ങളിലേക്ക് കയറിപ്പോവുക. ആ പോക്കു കണ്ട് ബാക്കിയുള്ളവര്‍ അന്തംവിട്ടു നില്‍ക്കുക. അസൂയയോടെ നോക്കുക, തങ്ങള്‍ക്കു വളരാനാവാത്തതില്‍ നിരാശരാവുക. അവന്റെ വീഴ്ചയ്ക്കായി കാത്തിരിക്കുക. വീഴുമ്പോള്‍ സന്തോഷിക്കുക. ഇത് സ്ഥിരം തിരക്കഥ.

എന്നാല്‍, ഞങ്ങളുടെ കഥയില്‍ ഇതിന്റെ ആദ്യ ഭാഗം മാത്രം ശരിയാണ്. ഒപ്പം നടന്നിരുന്ന കൂട്ടുകാരന്‍ പെട്ടെന്ന് ഉയരങ്ങളിലേക്ക് കയറിപ്പോയി. ആ പോക്കുകണ്ട് ബാക്കിയുള്ള ഞങ്ങള്‍ അന്തംവിട്ടു നിന്നു. ഇതു വരെ തിരക്കഥ സാധാരണ സംഭവിക്കാറുള്ളതു തന്നെ. ഇന്റര്‍വെല്ലിനു ശേഷമുള്ള ഭാഗം വ്യത്യസ്തമാണ്.

കൂട്ടുകാരന്റെ വളര്‍ച്ചയില്‍ ഞങ്ങള്‍ക്ക് അസൂയയുണ്ടായില്ല. മറിച്ച് അതില്‍ അഭിമാനിച്ചു. വളര്‍ച്ച നേടിയവന്‍ ഞങ്ങളുടെ കൂട്ടുകാരനാണെന്ന് തലയുയര്‍ത്തി, നെഞ്ചുവിരിച്ചു പറഞ്ഞു. ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു.

മറുഭാഗത്ത് ഉയരങ്ങളിലേക്കു പോയ കൂട്ടുകാരനോ? അവന്‍ താഴെയുള്ള ഞങ്ങളെ മറന്നില്ല. ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും ഞങ്ങളുടെ നേര്‍ക്കുള്ള നോട്ടം മാറ്റിയില്ല. ഇടയ്ക്ക് അവനൊപ്പം അങ്ങോട്ടു വിളിച്ചു കൊണ്ടുപോയി. ഭൂരിഭാഗം സമയങ്ങളിലും അവന്‍ ഞങ്ങള്‍ക്കിടയിലേക്കിറങ്ങി വന്നു. ഇന്നവന്‍ സൂപ്പര്‍ താരമാണ്, ധാരാളം ആരാധകരുള്ള പ്രശസ്തന്‍. നിമിഷങ്ങള്‍ക്കു പോലും വന്‍വിലയാണ്. പക്ഷേ, ഞങ്ങള്‍ക്കിടയില്‍ അവന്‍ ഞങ്ങളിലൊരാള്‍ മാത്രമാണ്. ആ പഴയ കൂട്ടുകാരന്‍.

ആ കൂട്ടുകാരന്റെ വിജയം ആഘോഷിക്കാന്‍ കൂട്ടുകാരും കുടുംബാംഗങ്ങളും ഒത്തുകൂടി. എല്ലാ തിരക്കുകളും മാറ്റിവെച്ച് ആ താരം മണ്ണിലേക്കിറങ്ങി വന്നപ്പോള്‍ പിറന്നത് അവിസ്മരണീയമായ സായാഹ്നം. താരം തന്നെയായിരുന്നു ആതിഥേയന്‍.

ഉയരങ്ങളിലേക്കു കയറിപ്പോയ കൂട്ടുകാരന്റെ പേര് ആര്‍.എസ്.വിമല്‍. അവന്റെ വിജയത്തില്‍ ആഹ്ലാദിക്കുന്നവരില്‍ മുന്നിലുള്ളത് എനിക്കൊപ്പം മോഹന്‍ നായര്‍, ബി.എസ്.ഉണ്ണികൃഷ്ണന്‍, സുധ ഗോപിനാഥ്, മാനുവല്‍ ജോര്‍ജ്ജ്, ബി.എസ്.രാജേഷ്, ജോസ് മോത്ത, ലക്ഷ്മി സി.പിള്ള, നെവിന്‍ ജോണ്‍ തുടങ്ങിയവര്‍. ഇതില്‍ തിരുവനന്തപുരത്തിനു പുറത്തുള്ള ഉണ്ണി, മനു, ലക്ഷ്മി, നെവിന്‍ എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈ കൂട്ടില്‍ പങ്കുചേരാനായില്ല. അതില്‍ വിഷമമുണ്ടെങ്കിലും അടുത്തതവണ നിങ്ങളെയും കൂടി പ്രതീക്ഷിക്കുന്നു.

ഹാജര്‍ പട്ടിക:
വിമല്‍, ഭാര്യ നിജു, മകള്‍ അദ്വൈത, നിജുവിന്റെ സഹോദരി ഷിനു.
മോഹന്‍, ഭാര്യ ആര്യ, മകന്‍ ആദിത്യ.
സുധ, മക്കളായ ഗിരി, ആദി, സുധയുടെ സഹോദരി സുമയുടെ മകന്‍ മുകുന്ദ്.
കുടുംബമില്ലാതെ ഏകരായി ജോസും രാജേഷും.
പിന്നെ ഞാന്‍, ദേവു, കണ്ണന്‍.

ശരിക്കും ഞങ്ങള്‍ മതിമറന്നാഹ്ലാദിച്ചു. പരസ്പരം കാലുവാരി. കളിയാക്കി. പിണക്കം അഭിനയിച്ചു. അക്ഷരാര്‍ത്ഥത്തില്‍ 19 വര്‍ഷം മുമ്പുള്ള ജേര്‍ണലിസം ക്ലാസ്മുറി. ഞങ്ങളുടെ ബഹളം കണ്ട് കുടുംബാംഗങ്ങള്‍ ആദ്യം അന്തംവിട്ടിരുന്നു. പിന്നീട് അവരും പങ്കുചേര്‍ന്നു.

ഈ മനോഹര സായാഹ്നം ജീവിതകാലം മുഴുവന്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും. ഇതുപോലെ ഞങ്ങളെ ഇനിയും വിളിച്ചുചേര്‍ക്കാന്‍ വിമലിന് അവസരങ്ങളുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

നീ പൊളിക്ക് ബ്രോ!! പൊളിച്ചടുക്ക്!!!

Previous articleപ്രതീക്ഷകള്‍ക്ക് ചിറക്
Next articleസൗഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here