Reading Time: 12 minutes

മാതൃഭൂമി പത്രത്തിലും ഇന്ത്യാവിഷന്‍ ചാനലിലും ഡെസ്‌കിലിരുന്ന് ഒന്നിലേറെ തവണ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വളരെ രസകരമായ ഒരു ഏര്‍പ്പാടാണത്. രണ്ടു പക്ഷത്തുമുള്ള സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സംവാദമാണ് മത്സരത്തിന് രസം പകരുന്നത്. എതിരാളിയുടെ വായടപ്പിക്കുന്ന മറുപടി നല്‍കാന്‍ ഓരോ സ്ഥാനാര്‍ത്ഥിയും കൈമെയ് മറന്നു പൊരുതുമ്പോള്‍ മത്സരം തീ പാറും.

പക്ഷേ, നമ്മുടെ ജനാധിപത്യത്തില്‍ അത്തരം സംവാദങ്ങള്‍ക്ക് അവസരമുണ്ടാവാറില്ല. സംവാദത്തിന് ഒരാള്‍ ശ്രമിച്ചാലും എതിരാളി വഴങ്ങിക്കൊടുക്കണമെന്നില്ല. പക്ഷേ, അത്തരത്തിലുള്ള ഒരു മികച്ച സംവാദം കേരളത്തില്‍ കാണാന്‍ അവസരമുണ്ടായി. കേരളത്തിലെ മഹാപ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ആദ്യം ആരോപിച്ചു. വെള്ളപ്പൊക്കം സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നു വരെ അദ്ദേഹം പറഞ്ഞുകളഞ്ഞു. ഇതിന് അക്കമിട്ടുള്ള മറുപടിയുമായാണ് വൈകുന്നേരത്തെ ദുരിതാശ്വാസ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. ശരിക്കും ചെന്നിത്തലയെ അദ്ദേഹം വലിച്ചു കീറി ചുമരിലൊട്ടിച്ചു. ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാനിടുന്ന പോസ്റ്റുകള്‍ പിന്നീട് പാരയാവുമെന്ന് രമേശ് ചെന്നിത്തല ഇന്നാദ്യമായി തിരിച്ചറിഞ്ഞിട്ടുണ്ടാവണം.

രമേശ് ചെന്നിത്തല -ഫോട്ടോ: പി.മുസ്തഫസംവാദത്തിന്റെ അന്തിമഫലത്തെക്കുറിച്ച് എന്റേതായ വിലയിരുത്തല്‍ ഉണ്ടെങ്കിലും ഈ സംവാദത്തില്‍ ഇടപെട്ട് ഞാന്‍ പ്രത്യേക പരാമര്‍ശമൊന്നും നടത്തുന്നില്ല. ഇരുവരും പറഞ്ഞ കാര്യങ്ങള്‍ അതേപടി അവതരിപ്പിക്കുകയാണ്. ആദ്യം രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍. പിന്നീട് പിണറായി വിജയന്‍ അദ്ദേഹത്തിനു നല്‍കിയ മറുപടികള്‍. ഇവ രണ്ടും ശ്രദ്ധയോടെ പൂര്‍ണ്ണമായി വായിച്ചു മനസ്സിലാക്കിയിരിക്കുന്നതു നല്ലതാണെന്നു തോന്നുന്നു. ഇനിയുള്ള ദിവസങ്ങളില്‍ രാഷ്ട്രീയ കേരളത്തിലെ പോര് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും. ആര് എന്ത് പറഞ്ഞുവെന്ന് അപ്പപ്പോള്‍ തിരികെ വന്ന് പരിശോധിക്കാനും ഈ പൂര്‍ണ്ണരൂപം പ്രയോജനപ്പെടും.

രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. സംസ്ഥാനം ഒറ്റെക്കെട്ടായി കൈകോര്‍ത്തതിനാലാണ് അതില്‍ നിന്ന് ഒരു വിധം കരകയറാനായത്. പ്രതിപക്ഷം രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനോടൊപ്പം ഏകമനസ്സോടെ പ്രവര്‍ത്തിക്കുകയായിരുന്നു.

1924ലെ, അതായത് കൊല്ലവര്‍ഷം 99ലെ വെള്ളപ്പൊക്കത്തോടാണ് ഇപ്പോഴത്തെ പ്രളയത്തെ പലരും ഉപമിക്കുന്നത്. പക്ഷേ, 99ലെ വെള്ളപ്പൊക്കം പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. എന്നാല്‍ ഇപ്പോഴെത്തെ വെളളപ്പൊക്കം സര്‍ക്കാര്‍ വരുത്തി വച്ച ദുരന്തമാണ്.

ഇത്തവണ 41.44 ശതമാനം മഴ കൂടുതല്‍ പെയ്തു എന്നത് സത്യമാണ്. പക്ഷേ, വെള്ളപ്പൊക്കം രൂക്ഷമായത് അതുകൊണ്ടല്ല. സംസ്ഥാനത്തെ44 ഡാമുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ശാസ്ത്രീയമായ മുന്‍കരുതലുകളൊന്നും എടുക്കാതെ ഒന്നിച്ച് തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായത്. 2,500 മില്ലിമീറ്റര്‍ മഴയാണ് ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 20 വരെ കേരളത്തില്‍ ലഭിച്ചത്. 1924ലെ വെള്ളപ്പൊക്കത്തില്‍ 3,368 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 1924ലേതിനെക്കാള്‍ കുറവായിരുന്നു ഇപ്പോള്‍ എന്നര്‍ത്ഥം.

പമ്പയിലെ 9 ഡാമുകളാണ് ഒന്നിച്ചുതുറന്നത്. ഇടുക്കി -എറണാകുളം ജില്ലകളിലെ 11 ഡാമുകളും ചാലക്കുടി പുഴയിലെ 6 ഡാമുകളും തുറന്നു. ഈ ഡാമുകള്‍ തുറക്കുമ്പോള്‍ എവിടെയൊക്കെ വെളളപ്പൊക്കമുണ്ടാകുമെന്നും, ഏതൊക്കെ ഭാഗങ്ങള്‍ മുങ്ങുമെന്നും സര്‍ക്കാരിന് ഒരു രൂപവുമുണ്ടായില്ല.

എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂര്‍, പറവൂര്‍, വക്കം, പന്തളം തുടുങ്ങി അതിരൂക്ഷമായപ്രളയം ഉണ്ടായ ഒരിടത്തും ഒരു മുന്നറിയിപ്പും ഉണ്ടായില്ല. രാത്രിക്ക് രാത്രി വെള്ളം വീടുകളിലേക്ക് കയറുകയായിരുന്നു.

ഇടുക്കിയില്‍ സംഭവിച്ചത്

ജൂലൈ പകുതി കഴിഞ്ഞപ്പോള്‍ തന്നെ ഇടുക്കിയിലെ ഡാമുകള്‍ നിറഞ്ഞിരുന്നു. മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് സംസ്ഥാന,കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, അതൊക്കെ അവഗണിക്കുകയാണുണ്ടായത്.

ജൂലൈ 31 ന് ഇടുക്കി അണക്കെട്ടിന്റെജലനിരപ്പ് 2,395.68 അടിയായി ഉയിര്‍ന്നിരുന്നു. പരമാവധി ശേഷി 2,403ഉം ആണ്. തുടര്‍ന്ന ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്നുംമുന്നറിയിപ്പുണ്ടായിരുന്നു. വ്യാപകമായ ഉരുള്‍ പൊട്ടല്‍ സാദ്ധ്യത നില നിന്നിരുന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാര്‍ നിറഞ്ഞ് അവിടെ നിന്നുള്ള വെള്ളവും ഇടുക്കിയിലെത്താനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നിട്ടും ജലനിരപ്പ് പിടിച്ചുനിര്‍ത്താന്‍വൈദ്യുതി ബോര്‍്‌ഡോ സംസ്ഥാന സര്‍ക്കാരോ നടപടികള്‍ ഒന്നും എടുത്തില്ല.

വെള്ളത്തില്‍ നിന്ന് കിട്ടുന്ന കറന്റ് വിറ്റ് പണം ഉണ്ടാക്കുന്നതില്‍ മാത്രമായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ശ്രദ്ധ. ഇടുക്കിയിലെ ജലനിരപ്പ് 2,397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്നാണ് വൈദ്യുതി മന്ത്രി എം.എം.മണി ജൂലൈ 27ന് പറഞ്ഞത്. പക്ഷെ 2,397 അടികഴിഞ്ഞിട്ടും ട്രയല്‍ റണ്‍ നടത്തിയില്ല. 2,400 അടി എത്തുന്നത് വരെ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ജലവിഭവ മന്ത്രി മാത്യു ടി.തോമസും, വൈദ്യുതി മന്ത്രി എം.എം.മണിയും തമ്മില്‍ തര്‍ക്കമുണ്ടായി. ഡാം തുറക്കണ്ടാ എന്ന നിലപാടായിരുന്നു മാത്യു ടി.തോമസിന്.

ഒടുവില്‍ ഓഗസ്റ്റ് 9ന് ജലനിരപ്പ് 2,398.98 അടിയിലേക്കെത്തിയപ്പോള്‍ മാത്രമാണ് ഒരു ഷട്ടര്‍ 50 സെന്റിമീറ്റര്‍ മാത്രമുയര്‍ത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്.അപ്പോഴേക്കും സമയം വൈകിയിരുന്നു. പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയുമായി. അന്ന് വൈകീട്ട് തന്നെ ജലനിരപ്പ് 2,400.10 അടിയായി ഉയര്‍ന്നു. പിറ്റേന്ന് ഓഗസ്റ്റ് 10 രാവിലെ 7.30ന് രണ്ട് ഷട്ടറും ഉച്ചക്ക് 1 മണിക്ക് നാലാമത്തെ ഷട്ടറും വൈകീട്ട് 3 മണിക്ക് അഞ്ചാമത്തെ ഷട്ടറും തുറക്കേണ്ടി വന്നു. തലേന്ന് സെക്കന്‍ഡില്‍50,000 ഘനലിറ്റര്‍ പുറത്തേക്കൊഴികിയ സ്ഥാനത്ത് 7.5 ലക്ഷം ഘന ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കേണ്ടിവന്നു. പ്രളയത്തിന് ഒരു കാരണം അതാണ്.

ചെറുതോണിക്ക് പുറമേ ഇടമലയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍ കെട്ട്, പൊന്‍മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കേണ്ടി വന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്ക് തമിഴ്‌നാട് വെള്ളം തുറന്ന് വിട്ടു.

2013ല്‍കനത്ത മഴ ഉണ്ടായപ്പോള്‍ഇടുക്കി ഡാം തുറക്കേണ്ടി വന്നില്ല.മഴയുടെ വരവ് മുന്‍കൂട്ടിക്കണ്ട് ചെറിയ ഡാമുകള്‍ നേരത്തെ തുറന്നുവെയ്ക്കുകയും ഇടുക്കിയിലെ വൈദ്യതി ഉദ്പാദനം വര്‍ദ്ധിപ്പിച്ച് ജലനിരപ്പ് താഴ്ത്തി വെയ്ക്കുകയുമാണ് ചെയ്തത്.

ചാലക്കുടി കരകവിഞ്ഞതെങ്ങനെ?

ചാലക്കുടി പുഴയില്‍ 6 ഡാമുകളാണ് ഒന്നിച്ച് തുറന്നത്. ചാലക്കുടി പുഴയിലെ ഏറ്റവും താഴെ കിടക്കുന്ന പെരിങ്ങല്‍ക്കുത്ത് ജൂണ്‍ 10ന് തന്നെ അതിന്റെ പൂര്‍ണ്ണ ശേഷയിലെത്തിയിരുന്നു. പക്ഷെ ഡാം തുറക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 8 വരെഡാം നിറഞ്ഞ് കിടക്കുകയും മഴ കനക്കുകയും ചെയ്തങ്കിലുംജലനിരപ്പ് താഴ്ത്താന്‍ ശ്രമിച്ചില്ല. ചാലക്കുടി സംരക്ഷണ സമിതി ജൂലൈ 24ന് തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതിനിടയില്‍ അപ്പര്‍ ഷോളയാറില്‍ നിന്ന് തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കിവിട്ടത് പ്രശ്‌നം വഷളാക്കി. തമിഴ്‌നാടുമായി ബന്ധപ്പെട്ട് അത്തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ജോയിന്റ് വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡിന്റെചെയര്‍മാന്‍ സ്ഥാനം ഇപ്പോള്‍ കേരളത്തിനാണ്. കേരള ജലസേചന ചീഫ് എന്‍ജിനീയറാണ് അതിന്റെ ചെയര്‍മാന്‍. പക്ഷേ, തമിഴ്‌നാട് കേരളത്തിലേക്ക് വെളളം ഒഴുക്കുന്നത് തടയുന്നതില്‍ ജലസേചന ചീഫ് എന്‍ജിനീയര്‍ക്കും ജലസേചന മന്ത്രിക്കും വലിയ വീഴ്ചയാണുണ്ടായത്. ഒടുവില്‍ പെരിങ്ങല്‍ക്കുത്ത് കര കവിയുകയും ചാലക്കുടി പുഴ ഗതി മാറുകയും ചെയ്യുന്ന ഗുരുതരാവസ്ഥയിലെത്തി. പെരിങ്ങല്‍ക്കുത്ത് ഡാമിന് ബലക്ഷയം ഉണ്ടായെന്നും പറയുന്നുണ്ട്. അതിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തിക്കുന്നില്ല.

പമ്പയില്‍ സംഭവിച്ചത്

പമ്പയില്‍ 9 ഡാമുകളാണ് തുറന്നത്. മൂഴിയാര്‍, കൊച്ചുപമ്പ, സീതത്തോട്, കക്കി, മണിയാര്‍ പെരുന്തേനരുവിതുടങ്ങിയവയും, സീതത്തോട്പ്രദേശത്തെചെറിയ ഡാമുകളും തുറന്നു. ഈ ഡാമുകള്‍അല്പാല്പം ക്രമമായി തുറന്ന് വിട്ടിരുന്നെങ്കില്‍ പമ്പാ തീരത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കംഒഴിവാക്കമായിരുന്നു. പരമാവധി ലെവലില്‍ എത്തുമ്പോള്‍ഡാമുകള്‍ തുറക്കുക എന്ന തത്ത്വം മാത്രമാണ്കെ.എസ്.ഇ.ബിയും ജലവിഭവ വകുപ്പും അനുവര്‍ത്തിച്ചത്. ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും വെള്ളം പൊങ്ങാനുള്ളപ്രധാന കാരണം ഇതാണ്. പമ്പ വഴി മാറി ഒഴുകുന്ന അവസ്ഥയാണ് ഉണ്ടായത്.

മലമ്പുഴയില്‍ സംഭവിച്ചത്

മലമ്പുഴ ഡാമിന്റെ ഷട്ടര്‍ 30 സെന്റിമീറ്റര്‍ മാത്രമാണ് തുറന്നത്. അതും വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി. ഓഗസ്റ്റ് 8ന് ഒരു മുന്നറിയിപ്പുംകൂടാതെ 180 സെന്റിമീറ്റര്‍ ആയി ഷട്ടര്‍ ഉയര്‍ത്തി. ഇത് മൂലം കല്‍പ്പാത്തി പുഴയിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തിയൊഴുകി. പാലക്കാട് ടൗണിലേക്ക് പോലും വെള്ളം കയറി.

വയനാട്ടില്‍ സംഭവിച്ചത്

വയനാട്ടില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ജില്ലാ കളക്ടറെ പോലും അറിയാക്കാതെയാണ് തുറന്നത്. ജൂലൈ 15ന് ബാണാസുര സാഗറിന്റെ 4 ഷട്ടറുകള്‍ ആദ്യം തുറന്നു. പക്ഷേ, പിന്നീട് ഒരു മുന്നറിയിപ്പുമില്ലാതെ 230 സെന്റിമീറ്റര്‍ ആയി ഷട്ടറുകള്‍ ഉയര്‍ത്തി. ഒപ്പം നാലാമത്തെ ഷട്ടറും പൊക്കി. ഇതോടെ വയനാട്ടില്‍ പ്രളയമായി. വാട്‌സ്ആപ്പില്‍ മുന്നറിയിപ്പ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയെന്നാണ് കെ.എസ്.ഇ.ബി. ഉദ്യേഗസ്ഥര്‍ പറയുന്നത്. ഇത് തികച്ചും നിരുത്തരവാദപരമാണ്.

കുട്ടനാട്ടില്‍ പൊറുക്കാനാകാത്ത വീഴ്ച

ഏതാണ്ട് 2 മാസമായി കുട്ടനാട് വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ആദ്യം അധികൃതര്‍ അങ്ങോട്ട് തിരിഞ്ഞ് നോക്കിയതേയില്ല. ഇപ്പോഴാകട്ടെ ചരിത്രത്തിലാദ്യമായി കുട്ടനാട്ടിലെ 90 ശതമാനം ആളുകളെയുംഒഴിപ്പിക്കേണ്ടി വന്നു. ഒരു നാട് മുഴുവനും അഭയാര്‍ത്ഥികളായി മാറുകയാണ് ചെയ്തത്. സര്‍ക്കാരിന്റെ പിടിപ്പുകേടും കുറ്റകരമായ അനാസ്ഥയും മാത്രമാണ് ഇതിന് കാരണം. കുട്ടനാട് നിന്ന് പുറത്തേക്ക് വെള്ളമൊഴുകി പോകേണ്ട മാര്‍ഗങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. തണ്ണീര്‍മുക്കം ബണ്ടിലെ മണല്‍ച്ചിറ മാറ്റാന്‍ സര്‍ക്കാരിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ആ മണല്‍ച്ചിറയിലെ മണലിന്റെ വിലയെച്ചൊല്ലി തര്‍ക്കിച്ചാണ് അത് മാറ്റാതിരിക്കുന്നത്. മണലിന്റെ വില സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിന് വേണമെന്ന് അവരും കോണ്‍ട്രാക്ടര്‍ക്ക് വേണമെന്ന് അയാളുംതര്‍ക്കിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോഴും ഇങ്ങിനെ തര്‍ക്കിക്കുന്നത് മനുഷ്യത്വഹീനമാണ്.

തോട്ടപ്പള്ളി സ്പില്‍വേയിലെപൊഴി സമയത്തിന്മുറിച്ചില്ല. അവിടുത്തെ സ്പില്‍വേകളുംഓഗസ്റ്റ് 17ന് മാത്രമാണ് ഉയര്‍ത്തിയത്. കുറ്റകരമായ അനസ്ഥായാണ് ഇവിടെയും സംഭവിച്ചത്.

ലോകത്തിലെ ഏറ്റവുംമികച്ച ന്യുസ് ഏജന്‍സിയായ ബി.ബി.സി. പറഞ്ഞത്കേരളത്തില്‍ ഇപ്പോഴുണ്ടായ ദുരന്തം ഒഴിവാക്കാന്‍ കഴിയാവുന്നതായിരുന്നു എന്നാണ്. ഒരു ജാഗ്രതയും മുന്നൊരുക്കവും ഇല്ലാതെഡാമുകളെല്ലാം ഒരേ സമയം തുറന്നുവിട്ടതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്നാണ് ബി.ബി.സി. പറഞ്ഞത്.

സര്‍ക്കാര്‍ പരാജയം

ഓഖി ദുരന്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു പാഠവും പടിച്ചില്ല. ഓഖിയിലെ അതേ ദുരന്തം തന്നെയാണ് പ്രളയത്തിലും ആവര്‍ത്തിച്ചത്. ദുരന്ത സാധ്യതകള്‍ മുന്‍കൂട്ടി അറിഞ്ഞില്ല, മുന്നൊരുക്കങ്ങള്‍ നടത്തിയില്ല, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ വന്‍ വീഴ്ചയുണ്ടായി.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും, പുനഃസംഘടിപ്പിക്കുമെന്നും ഓഖി ദുരന്തം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞതാണ്. ഇപ്പോഴും അത് കടലാസ് സംഘടന മാത്രമാണ്.

ഇത്രയും ഡാമുകള്‍ തുറന്ന് വിടുമ്പോള്‍ പ്രളയം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും അവരെ മാറ്റി പാര്‍പ്പിക്കുന്നതിലും പൊറുക്കാനാകാത്ത വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. സര്‍ക്കാരിന്റെ ഈ വീഴ്ച കേരളത്തെ തകര്‍ത്തുകളഞ്ഞു. 10 ലക്ഷം പേരാണ് അഭയാര്‍ത്ഥികളായി ക്യാമ്പുകളിലെത്തിയത്. 5 ദിവസത്തോളം ജനങ്ങള്‍ നരകയാതന അനുഭവിച്ചു. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി ദുരന്ത നിവാരണ അതോറ്റിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയാണ്.

പിണറായി വിജയന്റെ മറുപടി

കേരളമാകെ എന്നല്ല, ലോകമാകെത്തന്നെ ഇവിടുത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രക്രിയയിലും ഇനി നടക്കാനിരിക്കുന്ന പുനര്‍നിര്‍മാണ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമാണ്. വിദഗ്ദ്ധര്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുമ്പോട്ടുവെയ്ക്കുന്നു; ജനങ്ങള്‍ അവരാല്‍ ആകുന്ന വിധത്തിലുള്ള സഹായങ്ങള്‍ ചെയ്യുന്നു; സംസ്ഥാനങ്ങള്‍ മുതല്‍ വിദേശ രാഷ്ട്രങ്ങള്‍ വരെ സഹായധനം പ്രഖ്യാപിക്കുന്നു.

എന്നാല്‍, ഇത്തരമൊരു സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുമ്പോട്ടുവന്നിട്ടുള്ളത്. ഏതു വിമര്‍ശനത്തെയും നേരിടാന്‍ സര്‍ക്കാരിന് വിഷമമില്ല. വിമര്‍ശനത്തില്‍ കഴമ്പുണ്ടാവണം എന്നു മാത്രം. വിമര്‍ശനത്തിനുവേണ്ടി മാത്രമുള്ള വിമര്‍ശനം ആവാതിരിക്കാന്‍ വിമര്‍ശകര്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

പ്രതിപക്ഷ നേതാവ് എണ്ണമിട്ട് കുറേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അവ ഓരോന്നായി എടുക്കാം. അതിന്റെ നിജസ്ഥിതി പരിശോധിക്കുകയും ചെയ്യാം.

രമേശ് ചെന്നിത്തല ജൂലൈ 30ന് രാവിലെ 8.32ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ആവശ്യം ഞാന്‍ തുടക്കത്തില്‍ത്തന്നെ വായിക്കട്ടെ. രമേശിന്റെ വാക്കുകള്‍: ‘ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കുന്നു. ഇനി 0.36 അടി കൂടി വെള്ളം നിറഞ്ഞാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനുള്ള നടപടിയാണ് വേഗം കൈക്കൊള്ളേണ്ടത്. ഷട്ടര്‍ തുറക്കുക അനിവാര്യമായി തീര്‍ന്നിരിക്കുന്നു’.

ഇതില്‍നിന്ന് 3 കാര്യങ്ങളാണ് വ്യക്തമാവുന്നത്. 1. ഷട്ടര്‍ തുറക്കേണ്ടത് അനിവാര്യതയായിരുന്നു. 2. ബ്ലൂ അലര്‍ട്ടില്‍നിന്ന് ഓറഞ്ച് അലര്‍ട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു ആ ഘട്ടത്തില്‍. 3. ബ്ലൂ അലര്‍ട്ട് അപ്പോള്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു എന്നത് രമേശ് ചെന്നിത്തലയ്ക്ക് അറിയാമായിരുന്നു; അല്ലെങ്കില്‍ ഓറഞ്ച് അലര്‍ട്ടിനെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നില്ലല്ലൊ. അലര്‍ട്ട് ഉണ്ടായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവാകുന്നുണ്ട് രമേശിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.

ഓഗസ്റ്റ് 14ന് രാത്രി 8.06ന് രമേശിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പറയുന്നു: ‘എല്ലാ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈക്കൊണ്ടുകഴിഞ്ഞു’. അന്ന് ഭരണകൂടം വേണ്ടതെല്ലാം ചെയ്തു എന്നു പറഞ്ഞ രമേശാണ് മുന്‍കരുതലില്ലാതെ ഡാമുകള്‍ തുറന്നു എന്ന് ഇന്ന് ആക്ഷേപിക്കുന്നത്. അന്നുതന്നെ രാത്രി 8.59ന് രമേശ് ചെന്നിത്തല എഴുതിയിട്ടുള്ളത് ‘തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായാണ്’. ഇതും സമയാസമയത്ത് അറിയിപ്പ് ഉണ്ടായിരുന്നതിന്റെ തെളിവാകുന്നു. രമേശിന്റെ ആരോപണങ്ങള്‍ക്ക് രമേശ് തന്നെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റുകള്‍ മറുപടിയാകുന്നുണ്ട്. സത്യം ആ പോസ്റ്റുകളില്‍ ഉണ്ട് എന്നിരിക്കെ ഇത്തരമൊരു ഘട്ടത്തില്‍ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതില്‍ അനൗചിത്യമുണ്ട് എന്നു മാത്രം ഇപ്പോള്‍ പറയട്ടെ.

1924ല്‍ നടന്നത് പ്രകൃതിസൃഷ്ടിയായിരുന്നു എന്നും എന്നാല്‍, 2018ല്‍ നടന്നത് സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തമാണ് എന്നും പ്രതിപക്ഷ നേതാവ് പറയുന്നു. ഇതിനടിസ്ഥാനമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മഴയുടെ കണക്കാണ്. ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ മഴയാണ് അന്ന് ഉണ്ടായത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തല്‍. അദ്ദേഹത്തിന്റെ കണക്കില്‍ 2018 ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 20 വരെ കേരളത്തിനു ലഭിച്ചത് 2,500 മില്ലീമീറ്റര്‍ മഴയാണ്. 1924ല്‍ 3,368 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നുവത്രെ.

ഒറ്റനോട്ടത്തില്‍ ഈ കണക്ക് സത്യമാണെന്നു തോന്നും. എന്നാല്‍ തെറ്റിദ്ധരിപ്പിക്കലാണിത്. 1924ലുണ്ടായതായി രമേശ് ഉന്നയിക്കുന്ന കണക്ക്, അതായത് 3,368 മില്ലീമീറ്റര്‍ എന്നത് കാലവര്‍ഷവും തുലാവര്‍ഷവും അടക്കം ഒരു വര്‍ഷത്തിലാകെയായി കിട്ടിയ മഴയുടെ കണക്കാണ്. എന്നാല്‍, 2018ല്‍ കിട്ടിയ 2,500 മില്ലീമീറ്റര്‍ എന്നത് ഈ കാലവര്‍ഷ ഘട്ടത്തിലെ മാത്രം മഴയുടെ കണക്കാണ്. ഒരു സീസണിലെ മഴയെ ഒരു വര്‍ഷത്തിലെ മഴയുമായി താരതമ്യപ്പെടുത്തി 1924ലായിരുന്നു കൂടുതല്‍ മഴ എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?

ഇനി രമേശിന്റെ കണക്ക് അംഗീകരിച്ചാല്‍ പോലും അതായത്, ആ വര്‍ഷത്തെ മുഴുവന്‍ മഴയുമായി താരതമ്യപ്പെടുത്തിയാല്‍ പോലും ഈ സീസണില്‍ ഇവിടെ പെയ്ത മഴയുമായി 868 മില്ലീമീറ്ററിന്റെ വ്യത്യാസമേ ഉള്ളു. 1924ല്‍ കേരളത്തിലാകെ ഒരു ഡാമേ ഉണ്ടായിരുന്നുള്ളു. ഇന്ന് 42 മേജര്‍ ഡാമുകളടക്കം ആകെ 82 ഡാമുകള്‍ കേരളത്തിലുണ്ട്. ഈ ഡാമുകളെ ഫലപ്രദമായി മാനേജ് ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് സത്യം. അതുകൊണ്ടാണ് 1924നേക്കാള്‍ രൂക്ഷമായ മഴ ഇത്തവണ ഉണ്ടായിട്ടും അപായങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്.

യഥാര്‍ത്ഥത്തില്‍ 1924ലേക്കാള്‍ രൂക്ഷമായിരുന്നു ഇത്തവണത്തെ മഴ. ഇതിനൊപ്പം ഇത്തവണത്തെ മഴയുടെ ഒരു പ്രത്യേകത കൂടി കാണണം. ചെറിയ സമയം കൊണ്ട് വലിയ അളവില്‍ വെള്ളം നിറയ്ക്കുന്ന ഒന്നായിരുന്നു ഇത്തവണത്തെ മഴ. ഇടുക്കിയില്‍ ഒന്നാംഘട്ട മഴയ്ക്കുശേഷം ജൂലൈ 26 മുതല്‍ മഴ കുറഞ്ഞുവരികയായിരുന്നു. ജൂലൈ 26ന് 54.2 മില്ലീമീറ്റര്‍ മഴ ഉണ്ടായിരുന്നത് ജൂലൈ 28ന് 6.2 മില്ലീമീറ്ററും ഓഗസ്റ്റ് 6ന് 3.2 മില്ലീമീറ്ററും ആയി കുറഞ്ഞു. ഓഗസ്റ്റ് 7ന് 13.8 മില്ലീമീറ്റര്‍ മഴയേ ഉണ്ടായിരുന്നുള്ളു. ഇതുകൊണ്ടുതന്നെയാണ് ആ ഘട്ടത്തില്‍ ഷട്ടര്‍ തുറക്കാതിരുന്നത്. പക്ഷെ, ഓഗസ്റ്റ് 8 ആയപ്പോള്‍ സ്ഥിതി മാറി. അന്ന് 128.6 മില്ലീമീറ്ററായി മഴ വര്‍ധിച്ചു. ഓഗസ്റ്റ് 9, 10 തീയതികളിലും ഇത് തുടര്‍ന്നു. പിന്നീട് ചെറുതായി കുറഞ്ഞ മഴ ഓഗസ്റ്റ് 16ന് 295 മില്ലീമീറ്ററായി കുത്തനെ കൂടി. കേരളത്തില്‍ പെയ്യുന്ന ശരാശരി മഴയുടെ മൂന്നിലൊന്ന് മഴ ഓഗസ്റ്റ് 14 മുതല്‍ 17 വരെയുള്ള 4 ദിവസങ്ങള്‍ കൊണ്ട് പെയ്തു. ഇടുക്കിയില്‍ ഈ 4 ദിവസം കൊണ്ട് പെയ്തത് 811 മില്ലീമീറ്ററാണ്. ഇത് സാധാരണയുടെ ഇരട്ടിയിലധികമാണ്. കക്കിയില്‍ ഈ 4 ദിവസം കൊണ്ട് 915 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. ഇതും സാധാരണയുടേതിന്റെ ഇരട്ടിയിലധികമാണ്. ഇങ്ങനെയാണ് അപ്രതീക്ഷിതമായി ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതും ഷട്ടറുകള്‍ നിയന്ത്രിതമായി തുറക്കേണ്ടിവന്നതും.

കാലടി, പെരുമ്പാവൂര്‍, ആലുവ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് യഥാര്‍ത്ഥത്തില്‍ ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നുള്ള വെള്ളം മാത്രമല്ല കാരണമായത്. അനുഭവപ്പെട്ട വെള്ളപ്പൊക്കത്തിന്റെ യഥാര്‍ത്ഥ കാരണം ഡാം തുറന്നുവിട്ടതു കൊണ്ടു വന്ന വെള്ളം മാത്രമല്ല, മറിച്ച് നിയന്ത്രണമില്ലാതെ നദിയിലേക്കു കുത്തിയൊഴുകി വന്ന സ്വഭാവിക വെള്ളം കൂടിയാണ്. ഈ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ സര്‍ക്കാര്‍ വരുത്തിവെച്ചതാണ് ഇക്കൊല്ലത്തെ ദുരന്തം എന്ന് എങ്ങനെ ആര്‍ക്കു പറയാനാവും?

അച്ചന്‍കോവിലാറിലുണ്ടായ വെള്ളപ്പൊക്കമാണ് പന്തളം പ്രദേശത്തെ വെള്ളത്തിലാഴ്ത്തിയത്. മണിമലയാറിലെ വെള്ളമാണ് തിരുവല്ല പ്രദേശത്തെ വെള്ളത്തിലാഴ്ത്തിയത്. ഈ 2 നദികളിലും ഒരു ഡാമുമില്ല. അപ്പോള്‍ പിന്നെ വെള്ളപ്പൊക്കത്തിനു കാരണമായത് ഡാം തുറന്നുവിട്ടതുകൊണ്ടാണെന്ന വാദത്തിന് എന്തു യുക്തിയാണുള്ളത്? പാലായിലെ വെള്ളപ്പൊക്കം മീനച്ചലാറിലൂടെ വന്ന വെള്ളമാണ്. നിലമ്പൂരില്‍ വെള്ളപ്പൊക്കമുണ്ടായതു ചാലിയാറിലെ വെള്ളംമൂലമാണ്. മീനച്ചലാറിലും ചാലിയാറിലും ഡാമില്ല. അപ്പോള്‍ പിന്നെ ഈ വാദത്തിന് എന്തു നിലനില്‍പ്പാണുള്ളത്?

കേരളത്തില്‍ മിക്കവാറും എല്ലായിടത്തുമായി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മറ്റു ദുരന്തങ്ങളുമുണ്ടായിട്ടുണ്ട്. വ്യാപകമായ മഴയുടെ ഭാഗമായുണ്ടായതാണവ. അല്ലാതെ, ഡാം തുറന്നുവിട്ടതു കൊണ്ടുണ്ടായതല്ല.

ഡാം മാനേജ്‌മെന്റില്‍ സര്‍ക്കാരിനു പിശകു സംഭവിച്ചുവെന്നും മുന്നറിയിപ്പില്ലാതെയാണ് ഡാമുകള്‍ തുറന്നുവിട്ടത് എന്നും രമേശ് പറയുന്നു.

ഡാമിലെ വെള്ളംകൊണ്ടു മാത്രമല്ല വെള്ളപ്പൊക്കമുണ്ടാകുന്നത്. 1924ല്‍ വന്‍ വെള്ളപ്പൊക്കമുണ്ടായില്ലേ? അന്ന് കേരളത്തില്‍ ആകെ ഒരു ഡാമേ ഉണ്ടായിരുന്നുള്ളു. ഇത്തവണ ഓഗസ്റ്റ് 1 മുതല്‍ 19 വരെയുള്ള ഘട്ടത്തില്‍ 758.6 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ വര്‍ഷങ്ങളില്‍ ഈ ഘട്ടത്തില്‍ 287.5 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കാറ്. അതായത് സാധാരണ ലഭിക്കാറുള്ളതിനേക്കാള്‍ 164 ശതമാനം അധികം മഴയാണ് ഈ വര്‍ഷം ഈ ദിവസങ്ങളില്‍ നമുക്ക് ലഭിച്ചത്. ഓഗസ്റ്റ് 9 മുതല്‍ 15 വരെയുള്ള ഘട്ടത്തില്‍ തിരുവനന്തപുരത്ത് 617 ശതമാനവും ഇടുക്കിയില്‍ 438 ശതമാനവും പത്തംതിട്ടയില്‍ 246 ശതമാനവും കൊല്ലത്ത് 527 ശതമാനവും മഴ അധികമായി ലഭിച്ചു. കേരളത്തില്‍ എല്ലാ വര്‍ഷവും നിറഞ്ഞുകവിയുന്ന ഡാമുകള്‍ ഒഴിച്ച് മറ്റെല്ലാ ഡാമുകളിലും ബ്ലൂ അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് എന്നിങ്ങനെ കൃത്യമായ മുന്നറിയിപ്പുകളോടെ മാത്രമേ വെള്ളം തുറന്നുവിടാറുള്ളു.

ചെറിയ മഴയില്‍ പോലും വെള്ളം നിറയുന്നതിനാല്‍ എല്ലാ വര്‍ഷവും തുറന്നുവിടേണ്ടിവരുന്ന ഡാമുകളുണ്ട്. ആ ഡാമുകളില്‍ റവന്യു അധികാരികളെ അറിയിച്ച് വെള്ളത്തിന്റെ നിരപ്പനുസരിച്ച് നീരൊഴുക്ക് ക്രമീകരിക്കുക എന്നതാണ് ചെയ്തുവരുന്നത്. എല്ലാ കൊല്ലവും സ്ഥിരമായുള്ളതു കൊണ്ടും ജനങ്ങള്‍ക്ക് പരിചിതമായതുകൊണ്ടും അവയുടെ കാര്യത്തില്‍ ബ്ലൂ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഉണ്ടാവാറില്ല. അത് മുമ്പുമില്ല; ഇപ്പോഴുമില്ല.

ഇടമലയാര്‍, ഇടുക്കി, പമ്പ, കക്കി -ആനത്തോട് ഡാമുകളാണ് പ്രധാന വലിയ ഡാമുകള്‍. ഈ ഡാമുകളില്‍ നിശ്ചയിച്ച പ്രകാരം കൃത്യമായ അലര്‍ട്ടുകളോടു കൂടി മാത്രമേ ഈ വര്‍ഷം വെള്ളം തുറന്നുവിട്ടിട്ടുള്ളു. ഇടുക്കിയില്‍ 2,390 അടി വെള്ളമെത്തുമ്പോള്‍ ബ്ലൂ, 2,395 അടിയാവുമ്പോള്‍ ഓറഞ്ച്, 2,399 അടിയാവുമ്പോള്‍ റെഡ് അലര്‍ട്ടുകളാണ് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍.

ഇത്തവണ ഇടുക്കി ഡാമിന്റെ കാര്യത്തില്‍ ജൂലൈ 26ന് ബ്ലൂ അലര്‍ട്ടും ജൂലൈ 30ന് ഓറഞ്ച് അലര്‍ട്ടും ഓഗസ്റ്റ് 8ന് റെഡ് അലര്‍ട്ടും നല്‍കി. കക്കി -ആനത്തോടിന്റെ കാര്യത്തില്‍ ജൂലൈ 29ന് ബ്ലൂ അലര്‍ട്ടും ജൂലൈ 31ന് ഓറഞ്ച് അലര്‍ട്ടും ഓഗസ്റ്റ് 8ന് റെഡ് അലര്‍ട്ടും നല്‍കി. പമ്പയില്‍ ജൂലൈ 27ന് ബ്ലൂ അലര്‍ട്ടും ജൂലൈ 26ന് ഓറഞ്ച് അലര്‍ട്ടും കൊടുത്തു. ജൂലൈ 30ന് വെള്ളം കുറഞ്ഞുനിന്നതിനെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. വെള്ളം കൂടിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 9ന് വീണ്ടും ഓറഞ്ച് അലര്‍ട്ട് കൊടുത്തു. എന്നാല്‍, അന്നുതന്നെ വീണ്ടും വെള്ളം വര്‍ധിക്കുകയും റെഡ് അലര്‍ട്ട് കൂടി കൊടുക്കുകയും ചെയ്തു.

ഇടമലയാറിന്റെ കാര്യത്തില്‍ ജൂലൈ 25ന് ബ്ലൂ അലര്‍ട്ട്, ഓഗസ്റ്റ് 1ന് ഓറഞ്ച് അലര്‍ട്ട് ഓഗസ്റ്റ് 8ന് റെഡ് അലര്‍ട്ട് എന്നിവ നല്‍കി. ഓഗസ്റ്റ് 8ന് തുറന്നു. ഈ കാര്യങ്ങള്‍ ഔദ്യോഗികമായ രേഖയാണ്. മാധ്യമങ്ങളിലൊക്കെ വിപുലമായ പബ്ലിസിറ്റി ലഭിച്ച കാര്യങ്ങളുമാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോടോ മാധ്യമങ്ങളിലെ പത്രാധിപന്മാരോടോ അന്വേഷിച്ചിരുന്നെങ്കില്‍ രമേശ് ചെന്നിത്തലയ്ക്ക് ഇങ്ങനെ പൊള്ളയായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കേണ്ടി വരില്ലായിരുന്നു.

വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നു എന്നതാണ് മറ്റൊരു ആക്ഷേപം. ബാണാസുര സാഗര്‍ ഡാം എല്ലാ വര്‍ഷവും നിറയുന്നതും മുന്നറിയിപ്പില്ലാതെ തന്നെ തുറക്കാറുള്ളതുമായ ഡാമുകളുടെ പട്ടികയില്‍ പെടുന്നതാണ്. ഒരു കാലത്തും അലര്‍ട്ടോടു കൂടിയല്ല ഇത് തുറക്കാറ്. ഇത്തവണയും ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴയെത്തുടര്‍ന്ന് ജൂലൈ രണ്ടാം വാരത്തില്‍ ഡാം നിറയുകയും ജൂലൈ 15ന് തുറക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 5 വരെ ഇങ്ങനെ ഡാം തുറന്നുവെച്ചിരിക്കുകയായിരുന്നു. ഈ അണക്കെട്ട് ഇങ്ങനെ ഈ ഘട്ടത്തില്‍ തുറക്കുമെന്ന കാര്യം നാട്ടുകാര്‍ക്കറിയാം.

അതുകൊണ്ടുതന്നെ ഈ ഘട്ടത്തിലൊന്നും അവിടെ അപായങ്ങളേതും ഉണ്ടായിട്ടില്ല. താരതമ്യേന വെള്ളം കുറഞ്ഞതിനെത്തുടര്‍ന്നാണ് ഓഗസ്റ്റ് 5ന് ഡാമിന്റെ ഷട്ടറുകള്‍ അടച്ചത്. എന്നാല്‍, ഓഗസ്റ്റ് 6ന് വന്‍തോതില്‍ മഴ പെയ്യുകയും ഓഗസ്റ്റ് 7ന് രാവിലെ ആയപ്പോഴേക്കും ഫുള്‍ റിസര്‍വോയര്‍ ലെവലിലേക്ക് വെള്ളമെത്തുകയും ചെയ്തു. ഏതാണ്ട് 10 മണിക്കൂറിനുള്ളിലാണിതു സംഭവിച്ചത്.

അതേത്തുടര്‍ന്ന് ഓഗസ്റ്റ് 7ന് രാവിലെ 6.30 മണിക്ക് ഡാമിന്റെ ഷട്ടര്‍ തുറന്ന് വീണ്ടും വെള്ളാമൊഴുക്കിത്തുടങ്ങി. രമേശ് പറയുംപോലെ രാത്രിയില്‍ ആരും അറിയാതെയല്ല, രാവിലെ 6.30നാണിതു ചെയ്തത്. മഴ കനത്തതോടെ 8 തവണ ഷട്ടറിന്റെ വിടവ് വര്‍ധിപ്പിക്കേണ്ടിവന്നു. അങ്ങനെയാണ് ബാണാസുര സാഗറില്‍നിന്ന് കൂടിയതോതില്‍ വെള്ളം താഴേക്കൊഴുകുന്ന സ്ഥിതിയുണ്ടായത്.

ബാണാസുര സാഗര്‍ മണ്ണുകൊണ്ടുണ്ടാക്കിയ ഡാമാണ്. മറ്റു ഡാമുകളെ പോലെ ഫുള്‍ റിസര്‍വോയര്‍ ലെവലിനു മുകളില്‍ വെള്ളം സംഭരിക്കാനുള്ള യാതൊരു സംവിധാനവും ഈ ഡാമിനില്ല. ഇടുക്കിയിലാണെങ്കില്‍ 2,403 അടിയാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍. ഇവിടെ 2,408.5 അടി വരെ ജലം ശേഖരിച്ചാലും കുഴപ്പമില്ല. ബാണാസുര സാഗറിന്റെ കാര്യത്തില്‍ ഫുള്‍ റിസര്‍വോയര്‍ ലെവിനു മുകളില്‍ വെള്ളം വന്നാല്‍ ഒഴുക്കിക്കളയുകയല്ലാതെ വേറെ മാര്‍ഗമില്ല.

44 ഡാമുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഒന്നിച്ചു തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായത് എന്നതാണ് രമേശ് ഉന്നയിക്കുന്ന മറ്റൊരു ആരോപണം. പമ്പയിലെ 9 ഡാമുകള്‍ ഒന്നിച്ചു തുറന്നു എന്നും ഇടുക്കി, എറണാകുളം ജില്ലകളിലെ 11 ഡാമുകള്‍ ചാലക്കുടി പുഴയിലെ 6 ഡാമുകള്‍ എന്നിവ ഒന്നിച്ചു തുറന്നു എന്നും എവിടെയൊക്കെ വെള്ളപ്പൊക്കമുണ്ടാകുമെന്നും ഏതൊക്കെ ഭാഗങ്ങള്‍ മുങ്ങുമെന്നും സര്‍ക്കാരിന് ഒരു രൂപവുമുണ്ടായിരുന്നില്ല എന്നുമാണ് പ്രതിപക്ഷ നേതാവിന്റെ അടുത്ത ആക്ഷേപങ്ങള്‍.

പമ്പയില്‍ ശബരിഗിരി പദ്ധതിയുമായി ബന്ധപ്പെട്ട് പമ്പ, കക്കി-ആനത്തോട് എന്നിങ്ങനെ 2 പ്രധാന റിസര്‍വോയറുകളണുള്ളത്. ബാക്കിയൊക്കെ ചെറിയ ഡാമുകളാണ്. എല്ലാവര്‍ഷവും തുറക്കുന്ന ഡാമുകളാണ് ഈ ചെറിയവ. ഓഗസ്റ്റ് 8, 9, 10 തീയതികളില്‍ പെട്ടെന്നുണ്ടായ മഴയുടെ വര്‍ദ്ധനയില്‍ ഡാമുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ മറ്റ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിയമാനുസൃതമായ അലര്‍ട്ടുകളോടെ തുറക്കേണ്ടിവന്നത്.

ഈ അലര്‍ട്ടുകളെല്ലാം കൃത്യമായി പാലിച്ചു എന്നതുതന്നെ സര്‍ക്കാരിന് ഇതേക്കുറിച്ച് നല്ല വിവരമുണ്ടായിരുന്നു എന്നത് തെളിയിക്കുന്നുണ്ട്. നദികള്‍ കരകവിഞ്ഞൊഴുകുന്നതു സംബന്ധിച്ച് നദീതീര വാസികളെ മുന്‍കൂട്ടി അറിയിക്കുകയും മാറി താമസിക്കണമെന്ന് അവരോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കി-ഇടമലയാര്‍ ഡാമുകള്‍ ഒന്നിച്ചു തുറക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കിയതും കൃത്യമായ വിവരമുള്ളതു കൊണ്ടാണ്. എല്ലാ ഡാമുകളും ഒരുമിച്ചു തുറന്നു എന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണ്.

ചാലക്കുടി പുഴയില്‍ കേരളത്തിന്റെ നിയന്ത്രണത്തില്‍ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളാണുള്ളത്. ചെറിയ സംഭരണശേഷി മാത്രമുള്ളതും എല്ലാ വര്‍ഷവും കവിഞ്ഞൊഴുകുന്നതുമായ ഡാമുകളാണ് രണ്ടും. ഇത്തവണ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് നീരൊഴുക്ക് ക്രമാതീതമായി കൂടി. പറമ്പിക്കുളം, തമിഴ്‌നാടിന്റെ ഷോളയാര്‍ ഡാമുകളില്‍ നിന്നുള്ള വെള്ളം കൂടി വന്നതോടെ ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. അതാണ് സംഭവിച്ചത്.

എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂര്‍, പറവൂര്‍, വൈക്കം, പന്തളം തുടങ്ങി അതിരൂക്ഷമായ പ്രളയമുണ്ടായ ഒരിടത്തും ഒരു മുന്നറിയിപ്പുമുണ്ടായില്ല എന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. എറണാകുളം ജില്ലയിലെ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ മുഴുവന്‍ പ്രദേശങ്ങളിലും വെള്ളം ഉയരുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി പദ്ധതിയുടെ ട്രയല്‍ റണ്ണിനു തയ്യാറായ ജൂലൈ 26 ഘട്ടത്തില്‍ തന്നെ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇടമലയാര്‍, ഇടുക്കി ഡാമുകളുടെ വിവിധ അലര്‍ട്ട് ഘട്ടങ്ങളിലും ഡാം തുറക്കുന്നതിനു മുന്നോടിയായും കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആളുകളെ തീരങ്ങളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. എല്ലാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് എന്ന് ഫേസ്ബുക്കില്‍ പറഞ്ഞത് പ്രതിപക്ഷ നേതാവ് ഇപ്പോള്‍സൗകര്യപൂര്‍വം മറക്കുന്നു.

ഇടുക്കിയില്‍ 2,397 അടിയായിട്ടും ട്രയല്‍ റണ്‍ നടത്തിയില്ല എന്നതാണ് പ്രതിപക്ഷ നേതാവിന്റെ മറ്റൊരു ആക്ഷേപം. ഇടുക്കിയില്‍ 2,397 അടിയില്‍ ട്രയല്‍ റണ്‍ നടത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, ഇതിനു മുമ്പുതന്നെ ഇടമലയാറില്‍ വെള്ളം നിറയുകയും അതേത്തുടര്‍ന്ന് ഇടമലയാര്‍ ഡാം ഓഗസ്റ്റ് 8ന് തുറക്കുകയും ചെയ്യേണ്ടിവന്നു. ഓഗസ്റ്റ് 8നാണ് ഇടുക്കി ഡാമില്‍ 2,397 അടിയിലേക്ക് വെള്ളം എത്തിയത്. ഇടമലയാര്‍ തുറക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട സാഹചര്യത്തില്‍ അപ്പോള്‍ത്തന്നെ ഇടുക്കി കൂടി തുറന്നുവിട്ടാല്‍ വന്‍ നാശമുണ്ടായേനേ. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ട്രയല്‍ റണ്‍ മാറ്റിവെച്ചത്. മാറ്റിവെച്ചു എന്നു പറയാന്‍ പോലുമില്ല. പറ്റേദിവസം തന്നെ അത് നടത്തി. അതിനെ മാറ്റിവെയ്ക്കലായി ചിത്രീകരിക്കേണ്ട കാര്യമേയില്ല.

ഈ വിഷയത്തില്‍ ജലവിഭവമന്ത്രിയും വൈദ്യുതിമന്ത്രിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു എന്നു പ്രതിപക്ഷ നേതാവ് പറയുന്നു. അത് അദ്ദേഹത്തിന്റെ ഭാവനയില്‍ മാത്രമുണ്ടായതാവാനേ വഴിയുള്ളു.

ഒടുവില്‍ ഓഗസ്റ്റ് 9ന് ജലനിരപ്പ് 2,398.98 അടിയിലെത്തിയപ്പോള്‍ മാത്രമാണ് ഒരു ഷട്ടര്‍ 50 സെന്റിമീറ്റര്‍ മാത്രമുയര്‍ത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത് എന്നും, അപ്പോഴേക്ക് സമയം വൈകിയിരുന്നുവെന്നും പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയുണ്ടായി എന്നും അന്നു വൈകിട്ടുതന്നെ ജലനിരപ്പ് 2400.1 അടിയായി ഉയര്‍ന്നുവെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

ഓഗസ്റ്റ് 8ന് ഉച്ചയോടെ 2,397 അടി ആയിരുന്നു വെള്ളം. പിറ്റേന്ന് 2,400.1 അടിയിലേക്കും തുടര്‍ന്ന് ഓഗസ്റ്റ് 10 ആവുമ്പോഴേക്ക് പിടിച്ചാല്‍ കിട്ടാത്ത നിലയിലേക്കും ആയി എന്നു പറയുന്നതു പ്രതിപക്ഷ നേതാവ് തന്നെയാണ്. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ കൃത്യമായ കണക്കുമുണ്ട്. ഓഗസ്റ്റ് 8 വരെ ഇല്ലാതിരുന്ന മഴ ഒറ്റയടിക്ക് തുടര്‍ച്ചയായി പെയ്ത് വെള്ളപ്പൊക്കമുണ്ടാക്കുകയായിരുന്നു എന്നത് ഇതില്‍ നിന്നുതന്നെ തെളിയുന്നുണ്ട്. രമേശ്, ഫേസ്ബുക്കില്‍ പറയുന്നത് ജൂലൈ 30ന് ഓറഞ്ച് അലര്‍ട്ടിനു താഴെയായിരുന്നു ജലനിരപ്പെന്നാണ്. അതിനുശേഷം ജലനിരപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ഓഗസ്റ്റ് 8 വരെ ഇങ്ങനെ കുറഞ്ഞുകൊണ്ടിരുന്ന ജലനിരപ്പ് 8, 9, 10 തീയതികളില്‍ വര്‍ധിച്ചു. ഓഗസ്റ്റ് 15ന് രാത്രി മുല്ലപ്പെരിയാര്‍ ഡാം തുറന്നതും ഓഗസ്റ്റ് 16ന്റെ കനത്ത മഴയും കൂടിയായതോടെ ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നു. ഇത് ആര്‍ക്കും മുന്‍കൂട്ടി കാണാനാവുന്നതല്ല. എന്നിട്ടും സര്‍ക്കാര്‍ കരുതലോടെ ഇടപെട്ടു; മുന്നറിയിപ്പു നല്‍കി; ആളുകളെ മാറ്റി പാര്‍പ്പിച്ചു; പെയ്ത മഴയുടെ പകുതിയിലേറെ വെള്ളവും ഡാമില്‍ തന്നെ തടഞ്ഞുനിര്‍ത്തി പുറത്തേക്ക് ഒഴുക്കേണ്ട വെള്ളം നിയന്ത്രിച്ചു.

2013ല്‍ കനത്ത മഴ ഉണ്ടായപ്പോള്‍ ഇടുക്കി ഡാം തുറക്കേണ്ടി വന്നില്ല എന്നും മഴയുടെ വരവ് മുന്‍കൂട്ടി കണ്ട് ചെറിയ ഡാമുകള്‍ നേരത്തേ തുറന്നുവെയ്ക്കുകയും ഇടുക്കിയില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് ജലനിരപ്പ് താഴ്ത്തിവെയ്ക്കുകയുമാണ് ചെയ്തത് എന്ന് രമേശ് പറയുന്നു. 2013ല്‍ കാലവര്‍ഷം താരമ്യേന സാധാരണ നിലയില്‍ മാത്രമുള്ളതായിരുന്നു. ആ കാലവര്‍ഷ സമയത്ത് ഇടുക്കി ഡാമില്‍ വെള്ളം വര്‍ദ്ധിക്കുകയേ ഉണ്ടായിട്ടില്ല. തുലാവര്‍ഷ ഘട്ടത്തിലെ മഴയിലാണ് വെള്ളം ഉയര്‍ന്നത്. അങ്ങനെ മഴ പെയ്തപ്പോള്‍ പോലും 2,403 അടി, അതായത് ഫുള്‍ റിസര്‍വോയര്‍ ലെവലില്‍ വെള്ളമെത്തിയിട്ടും തുറന്നുവിടേണ്ട സാഹചര്യമുണ്ടായില്ല. അത്ര കുറച്ചു മഴയേ ഉണ്ടായുള്ളു. തുലാവര്‍ഷത്തിലാണ് ആ മഴ എത്തിയത്. തുടര്‍ന്ന് വേനലാണല്ലോ.

രമേശ് പറയുന്നതുതന്നെ, ബി.ജെ.പി. നേതാക്കളും പറയുന്നുണ്ട് എന്നതിനാല്‍ ഇരുകൂട്ടര്‍ക്കും വെവ്വേറെ മറുപടി പറയുന്നില്ല. ഇരുവര്‍ക്കും ഒരുമിച്ചുള്ള മറുപടിയാണിത്.

ആരോഗ്യകരമായ സംവാദങ്ങള്‍ തുടരട്ടെ. കൃത്യമായ മറുപടി കിട്ടുമെന്നറിഞ്ഞാല്‍ വായില്‍ത്തോന്നുന്നത് പറഞ്ഞ് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവര്‍ കൂടുതല്‍ ജാഗരൂകരാകും. നമ്മുടെ രാഷ്ട്രീയത്തിന് കൂടുതല്‍ ഉത്തരവാദിത്വബോധം സൃഷ്ടിക്കാന്‍ അതു സഹായിക്കും.

 

Previous articleയു.എ.ഇ. സഹായം വരുന്ന വഴി
Next articleവിവരദോഷി വമിക്കുന്ന വിഷം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here