Reading Time: 2 minutes
30032016 (2)
ബി.സുനിലും ഞാനും

ഒരു കോളേജ് മുന്‍കൈയെടുത്ത് ഒരു സര്‍വ്വകലാശാല സ്ഥാപിക്കുക. അത്ഭുതം തോന്നാം. സംഗതി സത്യമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മുന്‍കൈയെടുത്തതിന്റെ ഫലമായാണ് 1937ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നത്. ആറു സര്‍ക്കാര്‍ കോളേജുകളും നാലു സ്വകാര്യ കോളേജുകളും ഉള്‍പ്പെടുത്തി സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. ഈ സര്‍വ്വകലാശാലയാണ് ഇന്നത്തെ കേരള സര്‍വ്വകലാശാല. കേരള സര്‍വ്വകലാശാലയെ വിഭജിച്ചാണ് പിന്നീട് മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്ഥാപിച്ചത്. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ രണ്ടു പ്രമുഖ സര്‍വ്വകലാശാലകള്‍ക്ക് രൂപം നല്‍കിയത് യൂണിവേഴ്‌സിറ്റി കോളേജാണെന്നു വേണമെങ്കില്‍ പറയാം.

30032016 (3)
യൂണിവേഴ്‌സിറ്റി കോളേജ് ചരിത്ര പുസ്തകത്തിന്റെ പ്രകാശനം പ്രൊഫസര്‍.കെ.എന്‍.പണിക്കര്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണനു നല്‍കി നിര്‍വ്വഹിക്കുന്നു

1963ല്‍ മസൂറിയില്‍ സിവില്‍ സര്‍വ്വീസ് പരിശീലനത്തിനു പോയ 30 പേരില്‍ 11 പേരും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു പഠിച്ചിറങ്ങിയവരായിരുന്നു. ഈ കോളേജിന്റെ അക്കാദമിക മികവിനു നിദാനമായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ സ്ഥാപിക്കപ്പെട്ട നിയമ വകുപ്പാണ് പിന്നെ വിഭജിച്ച് ഗവണ്‍മെന്റ് ലോ കോളേജായി മാറിയത്. ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജും യൂണിവേഴ്‌സിറ്റി കോളേജ് വിഭജിച്ചുണ്ടായതു തന്നെ. ഈ കോളേജില്‍ നിന്ന് ഏറ്റവുമൊടുവില്‍ പൊട്ടിമുളച്ച് രൂപം കൊണ്ടത് കാര്യവട്ടത്തെ ഗവണ്‍മെന്റ് കോളേജ്.

യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു വിഭജിച്ചു പോയ ആര്‍ട്‌സ് വിഭാഗത്തിന്റെ 20,000 പുസ്തകങ്ങള്‍ ഉപയോഗിച്ചു സ്ഥാപിക്കപ്പെട്ടതാണ് ഇപ്പോഴത്തെ കേരള സര്‍വ്വകലാശാല ലൈബ്രറി. തിരുവനന്തപുരം പബ്ലിക് ലൈബ്രറി കുറെക്കാലം യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലിന്റെ നിയന്ത്രണത്തിലായിരുന്നു. 1866 മുതല്‍ 150 വര്‍ഷക്കാലം ഇവിടെ പഠിപ്പിച്ച അദ്ധ്യാപകരുടേതു മാത്രമായി 4000ല്‍ അധികം പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കോളേജിലെ ചരിത്രവിഭാഗം മേധാവി ഡോ.പി.എഫ്.ഗോപകുമാറിന്റെ ‘അറിവിന്റെ നിറവില്‍ യൂണിവേഴ്‌സിറ്റി കോളേജ്’ എന്ന പുസ്തകം. കേരളത്തിലെ ആദ്യത്തെ കോളേജ് 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതിന്റെ ചരിത്രം ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നു.

30032016 (6)

യൂണിവേഴ്‌സിറ്റി കോളേജ് 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ആദ്യത്തെ പ്രധാന ചടങ്ങ്, ചരിത്രപുസ്തക പ്രകാശനം. പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ.കെ.എന്‍.പണിക്കര്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണനു നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

Previous articleകെമിസ്ട്രി വിജയഫോര്‍മുല
Next articleശരിയായി വളരാനുള്ള വഴിയേത്?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here