Reading Time: < 1 minute

എസ്.എസ്.എല്‍.സി., വി.എച്ച്.എസ്.ഇ., പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ പൂര്‍ത്തിയായി.

വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം.
ലോക്ക്ഡൗണിലിടയിലും അവര്‍ക്കു മേല്‍ സമ്മര്‍ദ്ദമായിരുന്ന പരീക്ഷകള്‍ കഴിഞ്ഞുവല്ലോ.

രക്ഷിതാക്കള്‍ക്ക് അതിലേറെ സന്തോഷം.
കുട്ടികളുടെ ഒരു വര്‍ഷം നഷ്ടമാവാതെ കാത്തുവല്ലോ.

അദ്ധ്യാപകര്‍ക്കുമുണ്ട് സന്തോഷം.
എല്ലാം മംഗളമായി കലാശിച്ചുവല്ലോ.

ഇതെല്ലാം ചുമ്മാതങ്ങ് നടന്നതാണോ?
അല്ലേയല്ല, ഒരിക്കലുമല്ല.
എത്രയോ പേരുടെ, അവരുള്‍പ്പെടുന്ന സംവിധാനത്തിന്റെ കഠിനപരിശ്രമമാണ് ഈ ഫലം സ്വായത്തമാക്കിയത്.

ഇന്നു വന്ന ഒരു ചിത്രം എല്ലാവരും കണ്ടിട്ടുണ്ടാവും.
ഒരു പെണ്‍കുട്ടിക്കു പരീക്ഷയെഴുതാന്‍ വേണ്ടി മാത്രം സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വ്വീസ് നടത്തുന്ന ചിത്രം.
കാഞ്ഞിരം എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്സില്‍ പ്ലസ് വണ്‍ പരീക്ഷയെഴുതുന്ന സാന്ദ്ര സാബു എന്ന കുട്ടിക്കു വേണ്ടി ലോക്ക്ഡൗണില്‍ ബോട്ടോടി.

ഇതുപോലെ എത്രയോ കുട്ടികള്‍ക്കു വേണ്ടി പ്രത്യേക സൗകര്യമൊരുക്കിയാണ് ഈ വിജയം നേടിയത്.
പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ തീര്‍ച്ചയായും സര്‍ക്കാരിന് അഭിമാനിക്കാം.
പരീക്ഷ നടത്താന്‍ തീരുമാനിച്ച സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയെപ്പറ്റി “വട്ടല്ലേ അയാള്‍ക്ക്” എന്നാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ഒരു എം.പി. ചോദിച്ചത്.
ജനങ്ങള്‍ക്കു നന്മ ചെയ്യുന്നത് ചിലര്‍ക്ക് വട്ടായി തോന്നാം.
മഹാത്മാഗാന്ധി എന്ന മനുഷ്യനു തോന്നിയ വട്ടാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം.
അത്ര മാത്രമോര്‍ത്താല്‍ മതി.

Previous articleജീവിതം മാറ്റിയ കൈയൊപ്പ്
Next articleപഠനം തുടരുക തന്നെ വേണം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here