Reading Time: 7 minutes

ഭാര്യയ്ക്കും 2 കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലെ ന്യൂജേഴ്സിയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി. അദ്ദേഹത്തിന്റെ പ്രായം ചെന്ന അച്ഛനമ്മമാര്‍ ഇങ്ങ് കേരളത്തില്‍ മാവേലിക്കരയിലാണ്. ലോകം തന്നെ ഭയന്നുവിറച്ചു നില്‍ക്കുന്ന കോവിഡ്-19 എന്ന മഹാവ്യാധി പടരുമ്പോള്‍ തന്റെ അച്ഛനമ്മമാരെക്കുറിച്ച് ആ പ്രവാസിക്ക് ആശങ്കയുയരുക സ്വാഭാവികം. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്തു ചെയ്യാനാവും എന്ന ചിന്ത ഈ മനുഷ്യനെ ഒരു സാങ്കേതികവിദ്യ തയ്യാറാക്കുന്നതിലേക്കു നയിച്ചു. തന്നെപ്പോലെ അച്ഛനമ്മമാരെ നാട്ടില്‍ ഒറ്റയ്ക്കാക്കി ജീവിതം കരുപ്പിടിപ്പിക്കാന്‍ പ്രവാസത്തെ പുണരേണ്ടി വന്ന മക്കളുടെ വേദന കൂടി കണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമം.

നിര്‍ണ്ണായകമായ ഡാറ്റ ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവേശപൂര്‍വ്വം ആരോപണമുന്നയിച്ച “അമേരിക്കന്‍ കമ്പനി”യുടെ ഉടമയാണ് മുകളില്‍ സൂചിപ്പിച്ച മലയാളി. ഈ അമേരിക്കന്‍ കമ്പനി ഒരു അമേരിക്കക്കാരന്‍ സായിപ്പിന്റേതല്ല. അത് ഒരു മലയാളിയുടേതാണ്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് മലയാളിയുടേതാണെങ്കില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പ്രിങ്ക്ളറും മലയാളിയുടേതാണ്. അബുദാബി കമ്പനി മുതലാളി എം.എ.യൂസുഫലി നാട്ടികക്കാരന്‍ മലയാളിയാണെങ്കില്‍ ന്യൂയോര്‍ക്ക് കമ്പനി മുതലാളി രാജി തോമസ് മാവേലിക്കരക്കാരന്‍ മലയാളിയാണ്.

രമേശ് ചെന്നിത്തല പറയുന്ന ഈ അമേരിക്കക്കാരനെ ഞാന്‍ പരിചയപ്പെടുന്നത് ഏതാണ്ട് നാലര വര്‍ഷം മുമ്പാണ് -ഒരു മലയാളം സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയില്‍. എന്റെ സുഹൃത്ത് ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ മൂന്നു നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു രാജി തോമസ്. വിമല്‍ തന്നെയാണ് രാജിയെ പരിചയപ്പെടുത്തിയത്. യാതൊരു വിധ ജാഡയുമില്ലാത്ത ഒരു സാധാരണക്കാരന്‍. വിമലിന്റെ ആ സിനിമയെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ തന്നെ തുരങ്കം വെയ്ക്കാനിറങ്ങിയപ്പോള്‍ സംവിധായകനൊപ്പം പാറ പോലെ ഉറച്ചുനിന്നത് രാജി തോമസാണ്. ഈ കഥകള്‍ വിമല്‍ പറഞ്ഞ് അറിയാമായിരുന്നതിനാല്‍ നേരില്‍ കാണുന്നതിനു മുമ്പേ രാജിയോട് ഒരു ബഹുമാനമുണ്ടായിരുന്നു. നേരിട്ടു പരിചയപ്പെട്ടപ്പോള്‍ ആ ബഹുമാനം ഇരട്ടിച്ചു.

മാവേലിക്കരക്കാരായ അദ്ധ്യാപക ദമ്പതിമാരുടെ മകനാണ് രാജി. പോണ്ടിച്ചേരി എന്‍ജിനീയറിങ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഇന്നത്തെ ടി.സി.എസിന്റെ പഴയ രൂപമായ ടാറ്റ യൂണിസിസില്‍ ജോലിക്കു കയറി. ആ കമ്പനിയാണ് 1996ല്‍ രാജിയെ അമേരിക്കയിലെ വിസ്കോന്‍സിനിലേക്കു വിട്ടത്. അവിടെ നിന്ന് ന്യൂജേഴ്സിയിലേക്കു മാറിയ അദ്ദേഹം എ.ടി. ആന്‍ഡ് ടി., ബെല്‍ ലാബ്സ് എന്നിവയ്ക്ക് ഐ.ടി. കണ്‍സള്‍ട്ടിങ് ചെയ്തു. 2000ല്‍ ഡോട്ട് കോം വിസ്ഫോടനമുണ്ടായ കാലത്ത് ഒരു സ്റ്റാര്‍ട്ടപ്പിലും പ്രവര്‍ത്തിച്ചു. ഇതിനിടെ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി സ്റ്റേണ്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ പാര്‍ട്ട് ടൈമായി പഠിച്ച് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ എം.ബി.എയും നേടി.

ഡോട്ട് കോം വിസ്ഫോടനത്തിന്റെ കാലം കഴിഞ്ഞതോടെ രാജി കൂട്ടുകാര്‍ക്കൊപ്പം ബിഗ്ഫൂട്ട് ഇന്ററാക്ടീവ് എന്നൊരു ഇ-മെയില്‍ മാര്‍ക്കറ്റിങ് കമ്പനി തുടങ്ങി. അവിടെ ചീഫ് ടെക്നോളജി ഓഫീസറായിരുന്നു. 2005ല്‍ രാജിയുടെ കമ്പനിയെ അലയന്‍സ് ഡാറ്റ ഏറ്റെടുത്ത് എപ്സിലണ്‍ ഇന്ററാക്ടീവ് എന്നു പേരുമാറ്റി. 2006ല്‍ രാജി ആ കമ്പനിയുടെ പ്രസിഡന്റായി. 2008 വരെ തുടര്‍ന്നു. 2009ലാണ് സോഷ്യല്‍ മീഡിയ, കസ്റ്റമര്‍ മാനേജ്മെന്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പ്രിങ്ക്ളര്‍ എന്ന കമ്പനിക്ക് രാജി തുടക്കമിട്ടത്. ആദ്യ കാലത്ത് കമ്പനിയുടെ സെര്‍വറുകള്‍ സ്വന്തം വീടിന്റെ ബേസ്മെന്റിലാണ് അദ്ദേഹം പ്രവര്‍ത്തിപ്പിച്ചിരുന്നത്. എങ്കിലും സിസ്കോ, ഡെല്‍, വെര്‍ജിന്‍ അമേരിക്ക തുടങ്ങിയ വമ്പന്‍ ഇടപാടുകാരെ ആദ്യമേ തന്നെ ഒപ്പിച്ചു. സ്പ്രിങ്ക്ളര്‍ ഒരു SaaS customer experience management (CXM) പ്ലാറ്റ്ഫോമാണ്. SaaS എന്നു പറഞ്ഞാല്‍ Software as a service!

രാജി തോമസ്

രാജിയുടെ കഠിനാദ്ധ്വാനത്തിലൂടെ കമ്പനി വളര്‍ന്നു. ഇന്ന് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ-പെസഫിക്ക് എന്നീ മേഖലകളിലുള്ള 15 രാജ്യങ്ങളിലായി 25 ഓഫീസുകള്‍ സ്പ്രിങ്ക്ളറിനുണ്ട്. 1,500 ജീവനക്കാരുള്ള കമ്പനിയുമായി ഇടപാടുകള്‍ നടത്തുന്നതും 1,500 കമ്പനികള്‍!! 10,000ലേറെ പേര്‍ സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ ചെയ്തു ജീവിക്കുന്നു. അന്നും ഇന്നും സ്പ്രിങ്ക്ളറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് രാജി തോമസ്. കഠിനാദ്ധ്വാനത്തിലൂടെ വളര്‍ച്ച നേടിയ ഒരു മലയാളി. പക്ഷേ, പ്രശസ്തിയില്‍ വലിയ താല്പര്യമില്ലാത്തതിനാല്‍ തന്നിലേക്കും തന്റെ തൊഴിലിലേക്കും ഒതുങ്ങിക്കൂടി. കലാപരമായ താല്പര്യങ്ങളുടെ പേരില്‍ സിനിമ നിര്‍മ്മിച്ചുവെങ്കിലും അതിന്റെ പേരില്‍ പബ്ലിസിറ്റി നേടാനൊന്നും നിന്നില്ല. ഈ മലയാളി കമ്പനിയുടെ പുറത്താണ് രമേശ് ചെന്നിത്തല ഇപ്പോള്‍ അമേരിക്കന്‍ മുദ്ര കുത്തി ഡാറ്റാചോരണം ആരോപിച്ചിരിക്കുന്നത്. ഇനി രാജിക്കു താല്പര്യമില്ലെങ്കിലും രാജി പ്രശസ്തനായിക്കഴിഞ്ഞു, കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും.

ഐ.ടി. വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിയിലൂടെയാണ് കേരള സര്‍ക്കാരും രാജിയുമായുള്ള ബന്ധം തുടങ്ങുന്നത്. ഒരു knowledge economy എന്ന നിലയില്‍ കേരളത്തിന്റെ സാദ്ധ്യതകള്‍ എന്താണെന്ന് അവലോകനം ചെയ്യുന്നതിനായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് #FUTURE (ഹാഷ് ഫ്യൂച്ചര്‍) എന്നൊരു ഉച്ചകോടി 2018ല്‍ കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. ഓരോ 2 വര്‍ഷം കൂടുമ്പോഴും ഇത് സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയുംചെയ്തു. പരിപാടിയുടെ രണ്ടാമദ്ധ്യായം ഈ വര്‍ഷം നടക്കേണ്ടതാണെങ്കിലും കോവിഡ് 19 കാരണം അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഇതൊരു നിക്ഷേപക സംഗമമായല്ല മറിച്ച് ചര്‍ച്ചാപരമ്പരയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി.ഷിബുലാലായിരുന്നു നേതൃത്വം. വിവിധ മേഖലകളിലുള്ള അക്കാദമിക് വിദഗ്ദ്ധര്‍, സ്റ്റാര്‍ട്ട് അപ്പുകളുടെ സാരഥികള്‍, തങ്ങളുടേതായ സ്ഥാനമുറപ്പിച്ച കമ്പനികളുടെ തലപ്പത്തുള്ളവര്‍ എന്നിവരെയെല്ലാം വിളിച്ചുവരുത്തി ചര്‍ച്ച വിജയകരമായി നടന്നു.

കൊച്ചിയിലെ സമ്മേളനത്തിന്റെ തുടര്‍ച്ചായി #FUTURECONNECT എന്ന പേരില്‍ യൂറോപ്പിലും ദുബായിലും അമേരിക്കയിലും 3 റോഡ്ഷോകള്‍ പിന്നീട് സര്‍ക്കാര്‍ സംഘടിപ്പിച്ചു. ഒരുപാട് സ്ഥാപനങ്ങളില്‍ നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ കഴിയുന്ന സ്ഥാനങ്ങളില്‍ -സി.ഇ.ഒ., സി.ടി.ഒ. പോലുള്ള തസ്തികകളില്‍ -മലയാളികളാണ്. ഇവരുടെ ഒരു അനൗപചാരിക ശൃംഖലയുണ്ടാക്കി കേരളത്തെക്കുറിച്ച് നല്ല അഭിപ്രായം പ്രചരിപ്പിക്കുക എന്നതാണ് #FUTURECONNECT ലക്ഷ്യമിട്ടത്. നിസ്സാന്‍ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്ത്പുരത്ത് എത്തിക്കാന്‍ ടോണി തോമസിന്റെ സേവനം പ്രയോജനപ്പെടുത്തിയതു പോലൊരു പരിപാടി. ഈ പരിപാടിയുടെ ഭാഗമായി ബോസ്റ്റണില്‍ നടന്ന ഒത്തുചേരലില്‍ രാജി തോമസിന് ക്ഷണമുണ്ടായിരുന്നു. ആ മേഖലയില്‍ സ്വാധീനം ചെലുത്താനാവുന്ന മലയാളി എന്ന നിലയില്‍ തന്നെയാണ് ക്ഷണിച്ചത്. എന്നാല്‍, രാജിക്ക് ആ പരിപാടിയില്‍ പങ്കെടുക്കാനായില്ല. എന്നാല്‍, അതിനുശേഷം അദ്ദേഹം കേരള സര്‍ക്കാരുമായി ആശയവിനിമയം തുടര്‍ന്നു. കേരളത്തില്‍ നിക്ഷേപം നടത്താനും സ്പ്രിങ്ക്ളറിന്റെ ഒരു കേന്ദ്രം സ്ഥാപിക്കാനുമെല്ലാം രാജിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് 19 ഭീഷണിയായി എത്തിയത്.

വെറും 11 വര്‍ഷം പ്രായമുള്ള ഒരു സ്റ്റാര്‍ട്ടപ്പാണ് സ്പ്രിങ്ക്ളര്‍. പക്ഷേ, ലോകത്തെ ഏറ്റവും വലിയ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് (സി.ആര്‍.എം.) കമ്പനികളിലൊന്ന്. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേരളത്തിനായി എന്തു ചെയ്തുതരാനാവുമെന്ന് രാജിയോട് സര്‍ക്കാര്‍ ആരാഞ്ഞു. ക്രോഢീകരിക്കാത്ത അനേകം വിവരങ്ങള്‍ -കുവൈറ്റിലെ മലയാളിക്ക് കൊറോണ, യുക്രൈനില്‍ മലയാളി കുടുങ്ങിക്കിടക്കുന്നു തുടങ്ങിയ രൂപത്തിലുള്ളവ -സര്‍ക്കാരിന്റെ മുന്നിലെത്താറുണ്ട്. ഇത്തരം വിവരങ്ങള്‍ അനായാസം ക്രമീകരിക്കാനാവും എന്നതാണ് രാജിയും പ്ലാറ്റ്ഫോമിന്റെ ഗുണം. അതിനെ പ്രയോജനപ്പെടുത്താമെന്ന നിലയില്‍ അദ്ദേഹം നിര്‍ദ്ദേശം വെച്ചു. അതിനെക്കാള്‍ പ്രധാനം രോഗികളുടെ സുഗമമായ ഏകോപനം സാദ്ധ്യമാക്കാനുള്ള സങ്കേതമാണെന്നും അതു ചെയ്തുതരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ടു താമസിക്കുന്ന വൃദ്ധജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്തേ പറ്റൂ എന്നും അവരാണ് കൂടുതല്‍ ഭീഷണിയിലാവുന്നതെന്നും ചൂണ്ടിക്കാട്ടി. താനടക്കമുള്ളവരുടെ അച്ഛനമ്മമാര്‍ക്കായി രാജി ആ ദൗത്യം ഏറ്റെടുത്തു, വികസിപ്പിച്ചു. അതാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വിവാദമാക്കിയിരിക്കുന്ന സംവിധാനത്തിന് വഴിവെച്ചത്.

എന്നു നിന്റെ മൊയ്തീന്‍ 150-ാം ദിനാഘോഷ വേളയില്‍ പാര്‍വ്വതിയും പൃഥ്വിരാജും ചേര്‍ന്ന് രാജി തോമസിന് ഉപഹാരം സമ്മാനിക്കുന്നു

രാജിയോട് സര്‍ക്കാര്‍ ഈ പ്രത്യേക ആവശ്യമുന്നയിക്കാന്‍ കാരണമുണ്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ നിര്‍ണ്ണായകമായൊരു ഘട്ടമാണ് റിവേഴ്സ് ഐസൊലേഷന്‍. ഇത് പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ 10-20 ലക്ഷം പ്രായമായ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും വീട്ടില്‍ കിടത്തേണ്ടി വരും. അവര്‍ക്ക് എന്തൊക്കെ അസുഖമുണ്ട്, അര്‍ബുദം ബാധിച്ചവര്‍ എത്രയുണ്ട്, അവരുടെ സ്ഥിതി എന്താണ് തുടങ്ങിയവയെല്ലാം നോക്കി പറയുന്ന രീതിയില്‍ ഡാറ്റ അനലൈസ് ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടിവരും. ഒരു മുന്‍ഗണാ ക്രമത്തില്‍ അവരെ ആശുപത്രിയിലാക്കണമെങ്കില്‍ അതു സംബന്ധിച്ച കൃത്യമായ വിവരം വേണം. ഈ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിനായി എക്സല്‍ ഷീറ്റും ഗൂഗിള്‍ സ്പ്രെഡ് ഷീറ്റും വെള്ളക്കടലാസും പേനയും ലെഡ്ജറും വെച്ചെഴുതാന്‍ പറ്റില്ല. അതിന് വളരെ ശക്തമായ അനലിറ്റിക് ടൂള്‍ വേണം. അവിടെയാണ് സ്പ്രിങ്ക്ളറിന്റെ പ്രസക്തി.

പ്രതിപക്ഷ നേതാവ് പറയുമ്പോലെ സ്പ്രിങ്ക്ളര്‍ വെറുമൊരു മാര്‍ക്കറ്റിങ് കമ്പനിയല്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച പരിചയമില്ല എന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞതിനെ ശുദ്ധവിവരക്കേട് എന്നു തന്നെ പറയുകയേ നിവൃത്തിയുള്ളൂ. കാരണം ലോകാരോഗ്യ സംഘടനയുടെ ഡാറ്റ മുഴുവന്‍ ക്രോഢീകരിക്കുന്നത് രാജി തോമസ് എന്ന മലയാളിയുടെ -രമേശ് ചെന്നിത്തലയുടെ ഭാഷയില്‍ പറഞ്ഞാല്‍ അമേരിക്കന്‍ -കമ്പനിയാണ്. ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 ഡാഷ്ബോര്‍ഡ് ഇപ്പോള്‍ കേരളത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന് അദ്ദേഹം ആരോപിച്ച അതേ സ്പ്രിങ്ക്ളര്‍ സെര്‍വറില്‍ തന്നെയാണ്!

ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി ജോലി ചെയ്യാനുപയോഗിക്കുന്ന അതേ സങ്കേതമുപയോഗിച്ചാണ് കേരളത്തിനു വേണ്ടിയും രാജി പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലോകാരോഗ്യ സംഘടനയുടെ ഡാറ്റ തന്നെ അവലോകനം നടത്തി ഓരോ ദിവസവും സ്പ്രിങ്ക്ളര്‍ കേരളത്തിന് റിപ്പോര്‍ട്ട് നല്‍കുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് ഹോം ഐസൊലേഷനിലുള്ളവരുടെയും പ്രായം ചെന്നവരുടെയും രോഗവ്യാപന സാദ്ധ്യതയുള്ളവരുടെയും വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നത്. പ്രമേഹം, സ്‌ട്രോക്ക്, വൃക്കരോഗം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ തൈറോയ്ഡ് രോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദിക്കുന്നത് രോഗികളുടെ മുന്‍ഗണന പട്ടിക തയ്യാറാക്കുന്നതിനു തന്നെയാണ്. ഇത്തരം ശാരീരികാവസ്ഥയുള്ളവരെ കോവിഡ് 19 വേഗത്തില്‍ ബാധിക്കുമെന്ന് അറിയാത്തവര്‍ ഇപ്പോഴും നാട്ടിലുണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ വാദമുഖങ്ങള്‍ വ്യക്തമാക്കുന്നു.

ശേഖരിക്കുന്ന പ്രാഥമിക വിവരങ്ങള്‍ക്കൊപ്പം ഓരോ ദിവസവും വീട്ടില്‍ പോകുമ്പോള്‍ ചുമച്ചോ, പനിയുണ്ടോ എന്നൊക്കെ കൂടി എടുത്തുകഴിഞ്ഞാല്‍ ആ വ്യക്തിയുടെ കൃത്യമായ ആരോഗ്യനില കിട്ടും. അത് നമുക്ക് ആവശ്യമായ സംവിധാനമൊരുക്കാന്‍ വളരെ പ്രയോജനമാകും. അതായത് കേരളത്തിലെ ആരോഗ്യചികിത്സാ വിവരങ്ങള്‍ ക്രോഢീകരിക്കാന്‍ ഇന്ന് ഏറ്റവും യോഗ്യതയുള്ളത് ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി ഇതേ ജോലികള്‍ ചെയ്യുന്ന രാജിയുടെ കമ്പനിക്കാണെന്നു സാരം. ഈ വിശകലനം രമേശ് ചെന്നിത്തല പറഞ്ഞ പോലെ സി-ഡിറ്റിനോ, ഐ.ടി. മിഷനോ ചെയ്യാനാവില്ല തന്നെ. കാരണം ഇതിനുള്ള സങ്കേതം നിലവില്‍ അവരുടെ പക്കലില്ല. വികസിപ്പിക്കാനൊട്ടു സമയവുമില്ല.

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന സി.ആര്‍.എം. ടൂള്‍ ലഭ്യമാക്കുന്നതിന് രാജിയുടെ കമ്പനിയുമായി കേരള സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. കോവിഡ് ഭീഷണി ഒഴിയും വരെ ഇത് സൗജന്യമാണ്. കേരള സർക്കാറിനുവേണ്ടി രാജി തോമസ് Citizen Centre സൃഷ്ടിച്ച. Citizen App തയ്യാറാക്കി നല്‍കി. കോവിഡ് 19നെ നേരിടുന്നതില്‍ കേരളം ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നു.

ഡാറ്റയാണ് അവരുടെ കസ്റ്റമര്‍ റിസര്‍ച്ച് മാനേജ്മെന്റിലെ അസംസ്കൃത വസ്തു. അതുപയോഗിച്ച് രാജി പുറത്തുകൊണ്ടുവരുന്നത് നമുക്കാവശ്യമായ റിപ്പോര്‍ട്ടും അനലിറ്റിക്സുമാണ്. ഈ ഡാറ്റ മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാരനു കൊടുക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഈ ഡാറ്റ കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിക്കാരന്‍ എന്തു ചെയ്യും? വീടുതോറും നടന്ന് ഇന്‍ഷുറന്‍സ് പിരിക്കുമോ? സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിക്ക് കരാറില്‍ കൂടുതല്‍ തുക വേണമെന്നാവശ്യപ്പെടുമോ? ഒറ്റപ്പാലത്തെ തങ്കപ്പന് ചുമയുണ്ടോ എന്നറിഞ്ഞിട്ട് അമേരിക്കക്കാരന്‍ എന്തു ചെയ്യാനാണ്? അമേരിക്കക്കാരന് ഇപ്പോള്‍ ഒരു ഡാറ്റയും വേണ്ട. അവന്റെ കൈയിലുള്ള ഡാറ്റ പോലും പ്രയോജനപ്പെടുത്താനാവുന്നില്ലെന്ന് ഇപ്പോള്‍ ലോകം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. മാത്രവുമല്ല കേരളത്തിന് സേവനം നല്‍കാനായി സ്പ്രിങ്ക്ളര്‍ സെര്‍വറുകള്‍ സജ്ജീകരിച്ചിരിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. ഇന്ത്യന്‍ വിഭാഗം കെന്‍സികോയുടെ സേവനം അതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഡാറ്റയുടെ നിയന്ത്രണം പൂര്‍ണ്ണമായി സര്‍ക്കാരിനു തന്നെയാണ്.

ഡാറ്റ വില്പന, ഡാറ്റ ചോര്‍ച്ച എന്നൊക്കെ പറയുമ്പോള്‍ പ്രതിപക്ഷ നേതാവ് സൗകര്യപൂര്‍വ്വം മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. അദ്ദേഹം നിലവില്‍ ഉപയോഗിക്കുന്ന ഡാറ്റയെല്ലാം സൂക്ഷിച്ചിരിക്കുന്നത് കേരളത്തിലാണോ എന്നത്. ഉദാഹരണത്തിന് രമേശ് ചെന്നിത്തല ഉപയോഗിക്കുന്ന ഐഫോണിന്റെ കാര്യമെടുക്കാം. കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കിട്ടിയിരുന്ന വിവരങ്ങളടക്കമുള്ളവ അദ്ദേഹം ബാക്കപ്പ് എടുത്ത് സൂക്ഷിക്കുന്നത് ഐ-ക്ലൗഡിലല്ലേ? കെ.പി.സി.സി. ഓഫീസിലാണോ? ആപ്പിള്‍ എന്നത് ഹരിപ്പാടുള്ള കമ്പനിയാണോ അമേരിക്കന്‍ കമ്പനിയാണോ? പ്രവാസികളെ ഫോണ്‍ വിളിച്ചപ്പോള്‍ വിവരങ്ങളെല്ലാം രമേശ് ചെന്നിത്തലയുടെ ജിമെയിലിലേക്ക് അയയ്ക്കണം എന്നാഹ്വാനം കണ്ടു. അതിന്റെ സെര്‍വര്‍ എ.ഐ.സി.സി. ഓഫീസിലാണോ? ഗൂഗിള്‍ അമേരിക്കന്‍ കമ്പനിയല്ലേ? ആ ഡാറ്റ ചോരില്ലേ?

പ്രവാസിസ്നേഹം പ്രകടിപ്പിക്കാന്‍ നടത്തിയ ഫോണ്‍വിളി നാടകം ചീറ്റിയതിനു പിന്നാലെ ജന്മനാടിനെ സഹായിക്കാനെത്തിയ ഒരു പ്രവാസിക്കെതിരെ കുത്സിതപ്രവര്‍ത്തനവുമായി ഇറങ്ങുമ്പോള്‍ തുടര്‍ച്ചയായി അപഹാസ്യനായിക്കൊണ്ടിരിക്കുകയാണ് താനെന്ന് പ്രതിപക്ഷ നേതാവിന് മനസ്സിലാവുന്നില്ല. വലിയ വ്യവസായികളായ എം.എ.യൂസുഫലിയും രവി പിള്ളയുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ സംഭാവന നല്‍കുമ്പോള്‍ തന്നെക്കൊണ്ടാവുന്നത് രാജി തോമസ് എന്ന സംരംഭകനും ചെയ്യുന്നു. യൂസുഫലിയും രവിപിള്ളയും കാണിക്കുന്നത് സ്നേഹവും രാജിയുടേത് അഴിമതിയും എന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും?

കോവിഡ് 19നെതിരായ കേരളത്തിന്റെ പോരാട്ടം നയിക്കുന്നത് സുസജ്ജമായ ആരോഗ്യ സംവിധാനവും കരുത്തുള്ള തദ്ദേശസ്വയംഭര സംവിധാനവുമാണ്. ഇതിനെ രണ്ടിനെയും പിന്തുണയ്ക്കാന്‍ കഴിയുന്ന ടെക്നോളജി മോഡല്‍ കൂടിയുണ്ടെങ്കില്‍ ഒരു മഹാവ്യാധിയെ നേരിടുന്നതിന് ആഗോളതലത്തില്‍ തന്നെ പുതിയ മാതൃക സൃഷ്ടിക്കാന്‍ കേരളത്തിനാകും. അതിനാണ് ഇപ്പോള്‍ കേരളത്തെ സ്നേഹിക്കുന്ന, മനുഷ്യരെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കുന്നത്. വെറും രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് ഇതിനൊക്കെ തുരങ്കം വെയ്ക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ വേണം. ശരിക്കും നിങ്ങള്‍ ചെയ്യുന്നത് ജനദ്രോഹമാണ്, രാജ്യദ്രോഹമാണ്.

Previous articleസംഘി അളിയനും സുഡാപ്പി മച്ചാനും
Next articleക്ലൗഡും ഡൊമെയ്നും പിന്നെ ലിങ്കും
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here