Reading Time: 2 minutes

എന്റെ അയല്‍പക്കത്തെ രാമേട്ടന് 4 മക്കള്‍. ഏറ്റവും ഇളയ മകന്‍ അപ്പുവും ഞാനും അടുത്ത കൂട്ടുകാരാണ്. പക്ഷേ, അപ്പുവും അച്ഛനുമായി അത്ര സുഖത്തിലല്ല. അവന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു പോന്നു. രാമേട്ടന്‍ വീട്ടില്‍ കയറ്റിയില്ല. രാമേട്ടന്റെ പറമ്പില്‍ത്തന്നെ അപ്പു പ്രത്യേക കൂര വെച്ചുകെട്ടി താമസം തുടങ്ങി.

കഴിഞ്ഞ ദിവസങ്ങളിലെ വലിയ മഴയിലും കാറ്റിലും പെട്ട് അപ്പുവിന്റെ കൂര പൊളിഞ്ഞു വീണു. ഒരു പറമ്പിലാണെങ്കിലും, മകനാണെങ്കിലും ‘ശത്രുവായ’ അപ്പുവിന്റെ ദുരന്തത്തില്‍ രാമേട്ടന്‍ സന്തോഷിച്ചു. എന്നാല്‍, ഞാന്‍ അങ്ങനെയാണോ? എന്റെ എല്ലാ കാര്യത്തിലും ഓടി വരുന്നവനാണ് അപ്പു. അതിനാല്‍ത്തന്നെ പുതിയ കൂര വെയ്ക്കാനുള്ള 70000 രൂപ അവനു കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു.

അതോടെ രാമേട്ടന്റെ വിധം മാറി. അദ്ദേഹത്തിന്റെ പറമ്പില്‍ നടക്കുന്ന വിഷയങ്ങളില്‍ ഞാന്‍ ഇടപെട്ടാല്‍ വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തി. നാണം കെടുത്താന്‍ എന്തും ചെയ്യുന്ന മനുഷ്യനാണ്. അതോടെ മനസ്സില്ലാ മനസ്സോടെ ഞാന്‍ പിന്മാറി. പക്ഷേ, അപ്പോഴേക്കും ഞാന്‍ അപ്പുവിന് സഹായം വാഗ്ദാനം ചെയ്ത കാര്യം നാട്ടുകാരെല്ലാം അറിഞ്ഞിരുന്നു. എല്ലാവരും എന്നെ അഭിനന്ദിക്കുകയും ചെയ്തു.

പക്ഷേ, രാമേട്ടനോട് എന്റെ സഹായത്തെക്കുറിച്ച് ചോദിച്ചവരോടെല്ലാം അദ്ദേഹം പറഞ്ഞു സ്വീകരിക്കില്ലെന്ന്. നാട്ടുകാരുടെ മുന്നില്‍ ഞാന്‍ വല്ലാതെ ചെറുതായി. ഇനിയിപ്പോള്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ രക്ഷപ്പെടാന്‍. സംഭവം അറിഞ്ഞിട്ടേയില്ല എന്നു പറയുക.

ഇപ്പോള്‍ എന്നോടു ചോദിക്കുന്നവരോടെല്ലാം പറയുന്നു -‘ഞാന്‍ 70000 രൂപ അപ്പുവിനു കൊടുക്കാമെന്നു പറഞ്ഞിട്ടില്ല. സഹായം നല്‍കുന്ന കാര്യം ആലോചിക്കുന്നേയുള്ളൂ.‘ അപ്പു തകരുമെന്നോര്‍ത്ത് രാമേട്ടന്‍ ആഹ്ലാദിക്കുന്നു. രാമേട്ടന്റെ മറ്റു മക്കള്‍ -അപ്പുവിന്റെ സഹോദരങ്ങള്‍ -ആര്‍ത്തട്ടഹസിക്കുന്നു.

മാനം കാക്കാന്‍ വേറെ മാര്‍ഗ്ഗമില്ലല്ലോ. അതെ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു -‘ഞാന്‍ 70000 രൂപ കൊടുക്കാമെന്നു പറഞ്ഞിട്ടില്ല!!

പക്ഷേ, രാമേട്ടന് അറിയില്ലെങ്കിലും അപ്പുവിനെ എനിക്കു നന്നായറിയാം. ആരുടെയും സഹായമില്ലാതെ അവന്‍ തിരിച്ചുവരിക തന്നെ ചെയ്യും.

 


ഈ കഥയിലെ കഥാപാത്രങ്ങളോട് ആരോടെങ്കിലും ആര്‍ക്കെങ്കിലും എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് യാദൃച്ഛികമല്ല, മനഃപൂര്‍വ്വമാണ്.

Previous articleവിവരദോഷി വമിക്കുന്ന വിഷം
Next articleഅതെ, ഇതു മാത്രമാണ് നമുക്കാശ്രയം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here