Reading Time: 3 minutes

വ്യക്തിഗത വിവര സംരക്ഷണത്തിന് കെ.എസ്.ശബരീനാഥന്‍ തുടങ്ങിയ പ്രചാരണ പരിപാടിക്ക് ഉപയോഗിക്കുന്ന സങ്കേതം ഡാറ്റാ മോഷണത്തില്‍ കലാശിക്കുന്നതാണ് എന്ന് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നുവല്ലോ. സാധാരണ നിലയില്‍ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്ന privacy policy, terms of use എന്നിവയൊന്നും ആ വെബ്സൈറ്റില്‍ കണ്ടെത്താനായില്ല. അതിന്റെ സെര്‍വര്‍ അമേരിക്കയിലെ ആഷ്ബേണ്‍ നഗരത്തിലെ Fastly ആണെന്നും കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇന്നു രാവിലെ ആ “ഡാറ്റാ സംരക്ഷണ” വെബ്സൈറ്റില്‍ പുതിയതായി ഇങ്ങനെയൊരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Kindly note that the photo and name you’re submitting in this app is not routed to any server. This is a client side app where the process of creating the poster with photo and name is happening at the user end. This app has only client side code which is hosted in Google Firebase. Your data is precious and personal. We’re not storing it in any servers. Let’s together create awareness about data privacy in our society.

ഈ ആപ്പില്‍ സമര്‍പ്പിക്കപ്പെടുന്ന ഫോട്ടോയും പേരും ഒരു സെര്‍വറിലേക്കും കൊണ്ടുപോകുന്നില്ല എന്ന്. ഇതില്‍ ക്ലയന്റ് സൈഡ് കോഡ് മാത്രമാണെന്നും അതു സൂക്ഷിച്ചിരിക്കുന്നത് ഗൂഗിള്‍ ഫയര്‍ബേസിലാണെന്നുമാണ് വിശദീകരണം. എന്നുവെച്ചാല്‍ ഗൂഗിള്‍ ഫയര്‍ബേസ് അങ്ങേയറ്റം സുരക്ഷിതമാണെന്നും privacy policy, terms of use എന്നിവയൊന്നും ആവശ്യമില്ലെന്നും വ്യംഗ്യം.

ഓരോ ആപ്ലിക്കേഷനും front end, back end എന്നിങ്ങനെ രണ്ടു ഘടകങ്ങള്‍ ഉണ്ടാവും. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വിശദീകരണം ഇതിന്റെ front end ഉപയോഗം സംബന്ധിച്ചു മാത്രമുള്ള ഉറപ്പാണ്. ഇതിന്റെ back end സെര്‍വര്‍ സംബന്ധിച്ച വിവരങ്ങളും ഡാറ്റ മോഷണം സംബന്ധിച്ച വിവരങ്ങളും അത് കൈകാര്യം ചെയ്യുന്നവര്‍ക്കു മാത്രമേ അറിയുകയുള്ളൂ. അത്തരമൊരു അനാവശ്യപ്രവര്‍ത്തനവും നടക്കുന്നില്ല എന്നുറപ്പാക്കാനാണ് privacy policy. പക്ഷേ, ഡാറ്റാ സുരക്ഷയുടെ അപ്പോസ്തലന്‍ ശബരി സാറിന് ഇത് വേണ്ട!! വെറുമൊരു വിശദീകരണക്കുറിപ്പു കൊണ്ടൊന്നും ഡാറ്റ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഇക്കാര്യത്തില്‍ “മഹാവിദഗ്ദ്ധനായ” ശബരിനാഥന് പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. അതിന് നിയമപരമായ നടപടിക്രമങ്ങള്‍ -privacy policy, terms of use -പൂര്‍ത്തിയാക്കിയേ പറ്റൂ.

UA-164153986-1. ഈ നമ്പര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേക്കു വരുന്നതിനു മുമ്പ് എന്റെ കാര്യം പറയാം. THE INSIGHT എന്ന ഈ വെബ്സൈറ്റില്‍ ഞാന്‍ ആരുടെയും ഒരു വിവരവും രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്നില്ല. അതില്‍ വായനക്കാര്‍ക്ക് അഭിപ്രായമെഴുതാനുള്ള സങ്കേതം പോലും ഫേസ്ബുക്കിന്റേതാണ്. പക്ഷേ, ഇതില്‍ കൃത്യമായി privacy policy, terms of use എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തിനാണ് എന്നറിയണ്ടേ? ഞാന്‍ ഗൂഗിള്‍ ടാഗ് മാനേജര്‍ എന്ന സങ്കേതം ഉപയോഗിക്കുന്നുണ്ട്. അത് എന്റെ വായനക്കാരെ സംബന്ധിച്ച എല്ലാ സാങ്കേതിക വിവരങ്ങളും എനിക്കു തരുന്നു. ഈ വിവരങ്ങള്‍ എനിക്കു വേണ്ടി ഗൂഗിള്‍ ശേഖരിക്കുന്നുണ്ടെന്നും അതു ദുരുപയോഗം ചെയ്യില്ലെന്നും അതിന് നിയമപരമായ പരിരക്ഷയുണ്ടെന്നും എന്റെ വായനക്കാര്‍ക്ക് നല്‍കുന്ന ഉറപ്പാണ് privacy policy, terms of use എന്നിവ. എല്ലാ വെബ്സൈറ്റുകളും ആപ്പുകളും സാധാരണ നിലയില്‍ ഇതു പിന്തുടരാറുണ്ട്.

UA-164153986-1 വെറുമൊരു നമ്പരല്ല. ഇതാണ് ശബരിനാഥന്റെ ആപ്പിന്റെ ഗൂഗിള്‍ ടാഗ് മാനേജര്‍ ഐഡി. ഒരു പ്രതിഷേധ പ്രചാരണം സംഘടിപ്പിക്കുമ്പോള്‍ അതില്‍ എത്ര പേര്‍ അനുകൂലിച്ചു എത്ര പേര്‍ എതിര്‍ത്തു എന്നൊരു കണക്കുണ്ടാവണമല്ലോ. അതിനായി ഉപയോഗിക്കുന്നത് ഗൂഗിള്‍ അനലിറ്റിക്സ് ആയിരിക്കും. ഇവിടെയും അതു തന്നെയാണ്. അതിന്റെ ഭാഗമാണ് UA-164153986-1 എന്ന ടാഗ് മാനേജര്‍ ഐഡി. ഈ ടാഗ് മാനേജര്‍ ഐഡി നല്‍കുന്ന സൂചന ഈ ആപ്പ് ഉപയോഗിക്കുന്ന ഒരാളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ശബരിക്കു വേണ്ടി ശേഖരിക്കപ്പെടുന്നു എന്നു തന്നെയാണ്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അല്ലേ?

ശബരിയുടെ ആപ്പ് ഞാന്‍ ഉപയോഗിച്ചാല്‍ അതിലെ ടാഗ് മാനേജര്‍ എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്നറിയണ്ടേ?

    1. എന്റെ IP Address
    2. എന്റെ സ്ഥലം -ഏതു സംസ്ഥാനം, ജില്ല എന്നിവയെല്ലാമടക്കമുള്ള സൂക്ഷ്മവിവരം.
    3. എന്റെ ബ്രൗസര്‍ ഏതാണ് -Microsoft Edge, Google Chrome, Mozilla Firefox, Opera, Safari എന്നിങ്ങനെ.
    4. ബ്രൗസറില്‍ ഞാന്‍ ഉപയോഗിച്ചിരിക്കുന്ന പ്ലഗിനുകള്‍ -സ്വകാര്യമായവ ഉണ്ടെങ്കില്‍ അതും.
    5. എന്റെ പ്രവര്‍ത്തകം -ലാപ്ടോപ്പില്‍ Windows, Mac, Linux എന്നിങ്ങനെ. ഫോണാണെങ്കില്‍ Android, IOS.
    6. എന്റ് സ്ക്രീന്‍ വലിപ്പം -ലാപ്ടോപ്പാണെങ്കില്‍ 13′, 14′, 15′ എന്നിങ്ങനെ. ഫോണാണെങ്കില്‍ അതിന്റേത്.
    7. ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സേവനദാതാവ് -Vodafone, Idea, Jio, BSNL, Airtel എന്നിങ്ങനെ.

ഒരു വ്യക്തിയില്‍ നിന്ന് ഇതെല്ലാം ശേഖരിക്കുന്നുണ്ടെങ്കില്‍ privacy policy കൂടിയേ മതിയാകൂ. ഡാറ്റ സുരക്ഷ ഉറപ്പാക്കിയേ മതിയാകൂ. കുറഞ്ഞപക്ഷം അതിന്റെ നിയമപരമായ ബാദ്ധ്യതയെങ്കിലും നിര്‍ണ്ണയിച്ചേ മതിയാകൂ. ഫോട്ടോയും പേരും മാത്രമല്ല, ചെന്നു കയറുന്ന വ്യക്തിയുടെ ഡാറ്റ അടിപടലം കൊണ്ടുപോകുകയാണ്, ഒരു സുരക്ഷയും ഉറപ്പാക്കാതെ. ഇതിനെന്തു മറുപടിയാണ് ശബരിക്കുള്ളത്?

ഗൂഗിള്‍ ഫയര്‍ബേസ് എന്താണെന്നും അതിന്റെ സുരക്ഷ എങ്ങനെയൊക്കെയാണെന്നും ഭീഷണിയുണ്ടോയെന്നുമൊക്കെ ഗൂഗിളില്‍ തന്നെ പരതിയാല്‍ ഇഷ്ടം പോലെ കുറിപ്പുകള്‍ -വിവരമുള്ളവര്‍ എഴുതിയത് -കിട്ടുമെന്നുള്ളതിനാല്‍ അതിനു മുതിരുന്നില്ല. ഇത്ര മാത്രം പറയാം -Google Firebase is an unstructured data database software.

ശബരിയോടുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

    1. നിങ്ങള്‍ പ്രചരിപ്പിക്കുന്ന ആപ്പിന്റെ സെര്‍വര്‍ എവിടെയാണ്?
    2. അതിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എന്തു നടപടി സ്വീകരിച്ചു?
    3. ഡാറ്റ ചോര്‍ന്നാല്‍ ഏതു രാജ്യത്തെ നിയമപ്രകാരം കേസ് നടത്തും?
    4. കോണ്‍ഗ്രസ് ഐ.ടി. സെല്‍ കേസ് നടത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുമോ?

 


പിന്‍കുറിപ്പ്: എനിക്കുള്ളത് ആംഗലേയ സാഹിത്യത്തിലെ ബിരുദാനന്തര ബിരുദമാണ്. അതായത് സാങ്കേതികവിദഗ്ദ്ധനല്ല എന്നര്‍ത്ഥം. ഐ.ടി. കമ്പനി ഉടമകളടക്കം ഈ മേഖലയില്‍ വിവരമുള്ളവരില്‍ നിന്നു ചോദിച്ചു മനസ്സിലാക്കിയ കാര്യങ്ങളാണ് മുകളില്‍ കുറിച്ചത്.

Previous articleശബരിനാഥന്റെ ഡാറ്റാ മോഷണം
Next articleതോറ്റമ്പിയവരുടെ ആഹ്ളാദാരവം!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here