Reading Time: 2 minutes

ടെലിവിഷന്‍ സ്‌ക്രീനില്‍ മനോരമ ന്യൂസ് ചാനല്‍. ബോക്‌സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ച വാര്‍ത്ത ബ്രേക്കിങ് ന്യൂസായി പോകുന്നു. സീനിയര്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ജീനാ പോളാണ് വാര്‍ത്താ അവതാരക. ലോകപ്രശസ്തനായ ഒരു കായികതാരം അന്തരിക്കുമ്പോള്‍ സ്വാഭാവികമായും നമ്മുടെ കായിക മന്ത്രിയോട് പ്രതികരണം ചോദിക്കും. അദ്ദേഹം പ്രതികരിക്കും. നമ്മുടെ കായിക മന്ത്രി ഇ.പി.ജയരാജനെ വിളിച്ചു. ഇനി സ്‌ക്രീനിലേക്ക്.

Jayarajan1

ജീന പോള്‍: ഇപ്പോള്‍ സംസ്ഥാനത്തെ കായികമന്ത്രി ഇ.പി.ജയരാജന്‍ നമ്മോടൊപ്പം ചേരുന്നു. ശ്രീ.ഇ.പി.ജയരാജന്‍, മുഹമ്മദലി എന്ന ഇതിഹാസം വിടവാങ്ങിയിരിക്കുന്നു. ആ ഇതിഹാസത്തെക്കുറിച്ചുള്ള ഓര്‍മ്മ താങ്കള്‍ക്ക് എങ്ങനെയാണ് പങ്കുവെയ്ക്കാനുള്ളത്?

ഇ.പി.ജയരാജന്‍ (ഒരു സംശയവുമില്ലാതെ): മുഹമ്മദലി അമേരിക്കയില്‍ വെച്ചു മരിച്ചുവെന്ന വാര്‍ത്ത ഇപ്പോഴാണ് ഞാനറിയുന്നത്. കേരളത്തിലെ കായികരംഗത്ത് ഒരു പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കായികരംഗത്ത് അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടി നമ്മുടെ കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്താന്‍, ലോകരാഷ്ട്രങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കേരളത്തിന്റെ ദുഃഖം, കായികലോകത്തിന്റെ ദുഃഖം ഞാനറിയിക്കുകയാണ്.

ജീന പോള്‍: വളരെയധികം നന്ദി മിനിസ്റ്റര്‍. മുഹമ്മദലി വിടവാങ്ങിയിരിക്കുന്നു….

ജയരാജന്‍ പറഞ്ഞതു കേട്ടിട്ട് ഒരു പ്രതികരണവുമില്ലാതെ, ശബ്ദവ്യത്യാസം പോലുമില്ലാതെ നിര്‍നിമേഷയായി വാര്‍ത്താ അവതരണം തുടര്‍ന്ന ജീനയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇക്കാര്യത്തില്‍ വിവരമുള്ള ആരും പൊട്ടിച്ചിരിച്ചുപോകും. കൂടുതലൊന്നും ചോദിക്കാതെ ജീന സംഭാഷണം അവസാനിപ്പിച്ചില്ലായിരുന്നുവെങ്കില്‍ മുഹമ്മദലിക്ക് പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ കബറടക്കം കൂടി ജയരാജന്‍ പ്രഖ്യാപിക്കുമായിരുന്നു!

ന്നാലും ന്റെ മിനിസ്റ്ററേ!!

മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ടെലി ഇന്‍ വിളിക്കുമ്പോള്‍ ആരാണ് മരിച്ചതെന്നു ചോദിക്കാനുള്ള സാമാന്യ മര്യാദ കാണിക്കണ്ടേ? വിളിക്കുന്നവര്‍ തന്നെ പറഞ്ഞുകൊടുക്കും. മരിച്ചയാളുടെ സംഭാവനകള്‍ തനിക്കറിയില്ല എന്നതിനാല്‍ പ്രതികരിക്കുന്നില്ല എന്നു പറയാം. പ്രതികരിപ്പിച്ചേ പറ്റൂ എന്നുണ്ടെങ്കില്‍ ഡെസ്‌കില്‍ നിന്ന് വിളിച്ച് വ്യക്തമായി കാര്യം പറഞ്ഞുകൊടുക്കുകയും അതനുസരിച്ച് പിന്നീട് ടെലി ഇന്‍ വിളിക്കുമ്പോള്‍ അതിഥിയായ മന്ത്രി പ്രതികരിക്കുകയും ചെയ്യും. ഇത്തരം എളുപ്പ മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ ജയരാജന്‍ എങ്ങനെയാണാവോ കുഴിയില്‍ ചാടിയത്! മുഹമ്മദലി മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണെന്നു കൂടി അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ തികഞ്ഞു.

കെ.ബി.ഗണേഷ് കുമാര്‍ കായിക മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ എന്തോ കൂടോത്രം ചെയ്തിട്ടാണ് ഇറങ്ങിപ്പോയതെന്നു തോന്നുന്നു. പിന്നീട് ആ കസേരയിലിരിക്കുന്നവരെല്ലാം കിളി പോയ അവസ്ഥയിലാ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കായിക വകുപ്പിന്റെ ചുമതല വഹിച്ചപ്പോള്‍ മുഴുവന്‍ ഞങ്ങള്‍ തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചാകരയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതിന്റെ പ്രധാന നഷ്ടം തിരുവഞ്ചൂര്‍ ഫലിതങ്ങള്‍ ഇല്ലാതായി എന്നതാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയല്ലാതായതിന്റെ സങ്കടം ഇതോടെ തീര്‍ന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റിലോഡഡ്!!
തിരുവഞ്ചൂര്‍ ജയരാജന്‍!!!

Previous articleകൈക്കൂലിപ്പാപികള്‍ക്ക് രാജ്യാന്തരപ്രശസ്തി
Next articleഇ.പിക്കും പറയാനുണ്ട്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here