Reading Time: 3 minutes

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ല എന്നു പറഞ്ഞ് ‘പ്രമുഖ’ ദേശസാല്‍കൃത ബാങ്ക് ബഹളമുണ്ടാക്കുന്നു.
പ്രതിമാസ ശരാശരി അക്കൗണ്ട് ബാലന്‍സ് നോക്കുമ്പോള്‍ 3,000 രൂപ സ്ഥിരമായുണ്ടാവണമെന്ന് എസ്.എം.എസിലൂടെ തിട്ടൂരം.
ഇല്ലെങ്കില്‍ പിഴ ഈടാക്കുമത്രേ.
അപ്പോള്‍ അക്കൗണ്ട് തുടങ്ങിയപ്പോള്‍ പറഞ്ഞ സീറോ ബാലന്‍സ് എന്നൊരു സംവിധാനമില്ലേ?

ഇപ്പോള്‍ രാജ്യത്ത് എല്ലാം 2,000 രൂപയുടെ കണക്കിലാണല്ലോ.
ദൈനംദിന ജീവിതവും 2,000 രൂപ നിരക്കില്‍ ഒന്ന് കണക്കുകൂട്ടി നോക്കിയത് ഈ സാഹചര്യത്തിലാണ്.

ബാങ്കിന്റെ ഭീഷണി മറികടക്കാന്‍ 2,000 രൂപ അക്കൗണ്ടില്‍ തന്നെ സ്ഥിരമായിട്ടേക്കാന്‍ തീരുമാനിച്ചു.
ആ 2,000 രൂപ തലയില്‍ചുറ്റി ദൂരെക്കളഞ്ഞു എന്നര്‍ത്ഥം.
ബാക്കി 1,000 രൂപ മാസത്തിലൊരിക്കല്‍ കറങ്ങിത്തിരിഞ്ഞു വന്നോളും.

അപ്പോള്‍ ഞാന്‍ 2,000 രൂപ സ്ഥിരമല്ലാത്ത ‘സ്ഥിര’ നിക്ഷേപത്തിനുടമ!!
ഇതിന് എനിക്ക് കിട്ടാവുന്ന പരമാവധി പലിശ ഒരു വര്‍ഷം 4 ശതമാനം.
2,000 രൂപ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷത്തേക്ക് ബാങ്കില്‍ നിന്ന് 4 ശതമാനം പലിശ നിരക്കില്‍ എനിക്കു കിട്ടുന്നത് 80 രൂപ മാത്രം!

എന്നാല്‍, ഇതേ ഞാന്‍ 2,000 രൂപ വായ്പയെടുത്താലോ?
വ്യക്തിഗത വായ്പയുടെ വാര്‍ഷിക പലിശ നിരക്ക് 15 ശതമാനമാണ്.
2,000 രൂപ വായ്പയെടുത്ത് ഉപയോഗിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് 15 ശതമാനം പലിശ നിരക്കില്‍ ഞാന്‍ നല്‍കേണ്ടത് 300 രൂപ!!

2,000 രൂപ നിക്ഷേപവും വേണ്ട വായ്പയും വേണ്ട, ചെലവാക്കിത്തീര്‍ക്കാം എന്നു കരുതിയാലോ?
എനിക്കത് ചെലവാക്കാനുള്ള എളുപ്പവഴി കുടുംബാംഗങ്ങള്‍ക്കൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുക എന്നുള്ളതാണ്.
എന്നാല്‍, ഇപ്പോഴത്തനെ നിലയില്‍ അതാണ് ഏറ്റവും വലിയ നഷ്ടക്കച്ചവടം.
ഹോട്ടലില്‍ സേവനനികുതി 18 ശതമാനമാണ്.
2,000 രൂപയ്ക്ക് അവിടെ നിന്ന് ഭക്ഷണം കഴിച്ചാല്‍ സേവനനികുതി 18 ശതമാനം നിരക്കില്‍ ഒറ്റയടിക്ക് 360 രൂപ പോയിക്കിട്ടും!!!

ഇനി ഒന്നും ചെയ്യണ്ട, 2,000 രൂപ വീട്ടിലെ അലമാരയില്‍ പൂട്ടിവെയ്ക്കാം എന്നുവെച്ചാലോ?
ഇലക്ട്രോണിക് ചിപ്പും റേഡിയോയും ക്യാമറയുമെല്ലാമുള്ള അമൂല്യ വസ്തുവല്ലേ!!!
രക്ഷയില്ല, കള്ളപ്പണമാണെന്നു പറഞ്ഞ് റെയ്ഡ് ചെയ്ത് പിടിച്ചുകൊണ്ടു പോകും!!!!
എങ്ങനെയുണ്ട് കൊള്ള??!!
കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന് പറയുന്ന അവസ്ഥയൊക്കെ എത്രയോ ഭേദം!!

എളുപ്പത്തില്‍ പറയാന്‍ കഴിഞ്ഞുവെങ്കിലും ഇതൊരു ചെറിയ പ്രശ്‌നമല്ല.
സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ള എന്നെപ്പോലൊരു ഇടപാടുകാരന്റെ ദുരനുഭവമാണ് പറയുന്നത്.
സീറോ ബാലന്‍സ് എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ ഞാന്‍ സ്ഥിരമായി കുറഞ്ഞത് 2,000 രൂപ നിലനിര്‍ത്താന്‍ നിര്‍ബന്ധിതനായിരിക്കുന്നു.
അതിന് ലഭിക്കുന്ന വാര്‍ഷിക പലിശയാണ് ഒരു വര്‍ഷം വെറും 80 രൂപ!!

വായ്പകള്‍ കുറഞ്ഞ പലിശയ്ക്ക് ലഭ്യമായിരിക്കാം.
പക്ഷേ, കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ നൂലാമാലകളില്ലാതെ സാധാരണക്കാരന് ഓടിച്ചെന്ന് എടുക്കാന്‍ കഴിയുന്നത് വ്യക്തിഗത വായ്പ അഥവാ പേഴ്‌സണല്‍ ലോണ്‍ ആണ്.
ഒരു ചികിത്സയ്‌ക്കോ മറ്റോ അത്യാവശ്യം നേരിട്ടാല്‍ ഞാന്‍ ചെയ്യുക അതാണ്.
പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക് 15.5 ശതമാനമാണ് എനിക്ക് അക്കൗണ്ടുള്ള ‘പ്രമുഖ’ ദേശസാല്‍കൃത ബാങ്കില്‍.
സ്വാധീനമുണ്ടെങ്കില്‍ 15 ശതമാനം പലിശ നിരക്കില്‍ ഒപ്പിക്കാം.
ആ ബാങ്കില്‍ ജോലിയുള്ള ഒരു സുഹൃത്ത് മുഖേന 15 ശതമാനം നിരക്കില്‍ ഞാന്‍ വ്യക്തിഗത വായ്പയെടുത്തിട്ട് അധിക ദിവസമായിട്ടില്ല.

ഇനി 2,000 രൂപ വിനിയോഗിക്കുന്നതിന്റെ കാര്യം.
തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ഇത് ചെലവിടണമെങ്കില്‍ -അത് ഒരുമിച്ചോ ഘട്ടം ഘട്ടമായോ ആകട്ടെ -360 രൂപ അധികം കൊടുത്തേ മതിയാകൂ.
ഇത് സാധാരണക്കാരന്റെ പ്രശ്‌നമാണ്.
എല്ലാവര്‍ക്കും അത് മനസ്സിലാവണമെന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍ ഇത്രേയുള്ളൂ.

2,000 രൂപ നിക്ഷേപത്തിന് 1 വര്‍ഷത്തെ ബാങ്ക് പലിശ 4 ശതമാനം നിരക്കില്‍ കിട്ടുന്നത് 80 രൂപ!
2,000 രൂപ വായ്പയ്ക്ക് 1 വര്‍ഷത്തെ ബാങ്ക് പലിശ 15 ശതമാനം നിരക്കില്‍ കൊടുക്കേണ്ടത് 300 രൂപ!!
2,000 രൂപയ്ക്ക് ഭക്ഷണം കഴിച്ചാല്‍ സേവനനികുതി 18 ശതമാനം നിരക്കില്‍ ഈടാക്കുന്നത് 360 രൂപ!!!

അടിപൊളി!!!!
നമുക്ക് രാജ്യസ്‌നേഹം പുഴുങ്ങിത്തിന്നാം!!!!!
സ്വന്തമായി നോട്ടടിച്ച് വിതരണം ചെയ്യുന്ന രാജ്യസ്‌നേഹികളെ എങ്ങനെയാണ് കുറ്റം പറയുക?

പോക്കറ്റ് ചോരുന്നത് കാണാന്‍ ആര്‍ക്കും സമയമില്ല എന്നതാണ് സത്യം.
പോക്കറ്റ് ചോരുന്നത് നമ്മള്‍ അറിയുന്നില്ല എന്നതാണ് അതിലേറെ സത്യം.

ദിന്‍ ബഹുത് അച്ഛെ ഹൈ ഭായിയോം…

Previous articleഒന്നു പുറത്ത് കടന്നോട്ടെ..
Next articleചുമരെഴുത്തില്‍ പിറന്ന കുട്ടിസിനിമ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

81 COMMENTS

  1. ഈ തെണ്ടികൾ പറയുന്നത് കേട്ടാൽ തോന്നും ഇതൊക്കെ ഉണ്ടാക്കിയത് മോദി ജി ആണെന്ന് ഇവറ്റകൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ മോദി ജിയെയും ,ബി ജെ പി യെയും കുറ്റം പറയുക
    ഒരു പത്ത് കൊല്ലം കൂടി അതിനവസരം ഇവർക്കുണ്ട് ഹ ഹ ഹ

  2. പൊട്ടന്മാർ ഇവരല്ല……ജാതിയുടെ പേരിൽ മാത്രം ഒരു ഔന്ന്യതവും ഇല്ലാത്ത ഒരു ഗവണ്മെന്റിനെ താങ്ങി നടക്കുന്ന വിവര ദോഷികൾ ആണ്…..ബി ജെ പി സാധാരണ കാരനെ കൊള്ള അടിക്കുന്നു…..അതിൽ ഞാനും ….അഹമ്മദും …..ഭാസ്കരനും…..ഹിന്ദിക്കാരനും …..തമിഴനും എല്ലാവരും ഉൾക്കൊള്ളുന്ന……ഈ സത്യം മനസ്സിലാക്കൂ……

LEAVE A REPLY

Please enter your comment!
Please enter your name here